Site icon Janayugom Online

അസം വെള്ളപ്പൊക്കം; മരണം 25 ആയി

അസമിലെ വെള്ളപ്പൊക്കത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്തുടനീളം മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

കച്ചാർ ജില്ലയിലെ സിൽച്ചാറിലാണ് ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തത്. അസമിലെ ദുരന്തനിവാരണ അതോറിറ്റിയാണ് കണക്കുകൾ പുറത്ത് വിട്ടത്.

ബാർപേട്ട, കച്ചാർ, ദരാങ്, ധുബ്രി, ദിബ്രുഗഡ്, ദിമ ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലക്കണ്ടി, ഹോജായ്, ജോർഹത്ത്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റൻ, കർബി ആംഗ്ലോങ് വെസ്റ്റ്, കരിംഗഞ്ച് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം മൂലം ആറ് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മൂന്ന് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായ നാഗോണാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ബാധിച്ചത്. സംസ്ഥാനത്തെ 22 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്.

നിലവിൽ 1,709 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 82,503 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Eng­lish summary;Assam floods; Death toll ris­es to 25

You may also like this video;

Exit mobile version