Site icon Janayugom Online

ഖലിസ്ഥാന്‍ നേതാവിനെതിരെ വധശ്രമം: ആസൂത്രകന്‍ ഇന്ത്യക്കാരനെന്ന് യുഎസ്

khalistan

യുഎസ് ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ നേതാവ് ഗുര്‍പന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കുറ്റക്കാരെന്ന് അമേരിക്ക. 52കാരനായ നിഖില്‍ ഗുപ്തയെന്നയാളെ പന്നുവിനെ വകവരുത്താനായി അമേരിക്കയിലേക്ക് അയച്ചതായും അമേരിക്കന്‍ നീതിന്യായവകുപ്പ് പറയുന്നു.
സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്റെ നേതാവിനെ കൊലപ്പെടുത്താൻ ഇന്ത്യയിൽ ഗൂഢാലോചന നടത്താൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ നിർദേശിച്ചുവെന്ന് യുഎസ് അറ്റോർണി ഓഫിസ് ഒരു പത്രക്കുറിപ്പിലാണ് ആരോപിച്ചത്. ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്കെതിരെ വാടകക്കൊലക്കുറ്റം ചുമത്തിയതായും അറിയിച്ചു.

സിസി1 എന്നറിയപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കൊലപാതകശ്രമം ആസൂത്രണം ചെയ്തതെന്നും അമേരിക്കയുടെ കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈയിലാണ് ഗുപ്തയെ പിടികൂടുന്നത്. നിഖിൽ ഗുപ്തയുമായി ബന്ധം സ്ഥാപിച്ച മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്നയാളെക്കുറിച്ചും ഹർദീപ് സിങ് നിജ്ജറിനെ ലക്ഷ്യമിട്ടതായി ഗുപ്ത വിശേഷിപ്പിച്ചതും റിപ്പോര്‍ട്ടിലുണ്ട്.
കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായിരുന്ന ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 

Eng­lish Sum­ma­ry: Assas sina­tion attempt on Khal­is­tan leader: US says Indi­an was the mastermind

You may also like this video

Exit mobile version