Site icon Janayugom Online

യുഎസില്‍ ഖലിസ്ഥാന്‍ നേതാവിനെതിരെ വധശ്രമം; ഇന്ത്യക്ക് പങ്കെന്ന് യുഎസ്

ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവിന് നേരെ അമേരിക്കയില്‍ വച്ച് വധശ്രമമുണ്ടായതായി റിപ്പോര്‍ട്ട്. പന്നുവിനെ കൊല്ലാനുള്ള ശ്രമം അമേരിക്ക തകര്‍ത്തുവെന്നും കൊലപാതകശ്രമത്തില്‍ ഇന്ത്യയുടെ പങ്കിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

അമേരിക്ക, കാന‍ഡ ഇരട്ട പൗരത്വമുള്ളയാളാണ് ഗുര്‍പത്‌വന്ത് സിങ് പന്നു. യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവാണ്. സിഖ്സ് ഫോര്‍ ജസ്റ്റിസ് തീവ്രവാദ സംഘടനയായാണ് ഇന്ത്യ കണക്കാക്കുന്നത്.
ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഖലിസ്ഥാന്‍ നേതാവായ നിജ്ജര്‍ കാനഡയില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്നാണ് കാനഡയുടെ വാദം. 

ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ അമേരിക്കയും രംഗത്തെത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വധശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിജ്ജര്‍ വധം വിവാദമായതോടെ പന്നുവിനെ വധിക്കുന്നതില്‍ നിന്ന് പിന്മാറിയതാണോ ഗൂഢാലോചനാ ശ്രമങ്ങള്‍ എഫ്ബിഐ തകര്‍ത്തതാണോ എന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Summary:Assassination attempt on Khal­is­tan leader in US; US says role for India
You may also like this video

Exit mobile version