അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം. ഇതിന് തിരിച്ചടിയായി ഇറാനിലെ പ്രശസ്തമായ ജംകരൻ മോസ്കിന് മുകളിൽ ‘പ്രതികാരത്തിന്റെ പതാക’ ഉയർത്തി. ടെഹ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള പുണ്യനഗരമായ കോമിലാണ് ചുവന്ന പതാക ഉയർത്തിയത്.
ഇറാന്റെ ചരിത്രത്തിൽ ശത്രുക്കൾക്കെതിരെയുള്ള അതിശക്തമായ തിരിച്ചടിയുടെയും രക്തസാക്ഷിത്വത്തിന്റെയും പ്രതീകമായാണ് ഈ പതാകയെ കണക്കാക്കുന്നത്. ഖമേനിയുടെ വധത്തിന് അമേരിക്കയോടും ഇസ്രായേലിനോടും ഉടൻ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് സൈനിക വൃത്തങ്ങൾ ഇതിനെ കാണുന്നത്. നേരത്തെ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോഴും സമാനമായ രീതിയിൽ ചുവന്ന പതാക ഉയർത്തിയിരുന്നു.

