Site iconSite icon Janayugom Online

സ്വത്തുവിവരം മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതി നല്‍കിയത്. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച് വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്. കമ്പനികളിലെ ഓഹരി നിക്ഷേപവും മ്യൂച്വല്‍ ഫണ്ട് വിവരങ്ങളും മറച്ചുവച്ചു. ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള പ്രധാന കമ്പനികളുടെ വിവരം രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും വെളിപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട അവനി ബന്‍സാല്‍ വസ്തു നികുതി രാജീവ് ചന്ദ്രശേഖര്‍ അടച്ചതിന്റെ രസീതും പുറത്തുവിട്ടിട്ടുണ്ട്.

സ്വത്തും വരുമാനവും തമ്മില്‍ സത്യവാങ്മൂലത്തില്‍ വലിയ അന്തരമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. 2021–2022 വര്‍ഷത്തില്‍ ആദായനികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ജംഗമ സ്വത്തുക്കളായി 9.25 കോടിയും സ്ഥാവര സ്വത്തായി 14.4 കോടിയും ഉണ്ടെന്ന് കാണിച്ചിരിക്കുന്നു. സാമൂഹ്യ സേവനമാണ് തൊഴില്‍ എന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂപിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിലെ മുക്കാല്‍ പങ്ക് ഓഹരിയും കൈവശം വച്ചിരിക്കുന്ന വിവരം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. മറ്റുള്ള കമ്പനികളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഓഹരി വിവരങ്ങളും മറച്ചുവച്ചു. 

നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം വ്യാജ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. ആഡംബര വസതി, കാര്‍, സ്വകാര്യ യാത്രാ വിമാനം എന്നിവ സ്വന്തമായുള്ള ഇദ്ദേഹം അത് മറച്ചുവച്ചാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതിനെതിരെ അന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലെന്നും അവനി ബന്‍സാല്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Assets are con­cealed; Com­plaint against Rajeev Chandrasekhar
You may also like this video

Exit mobile version