Site iconSite icon Janayugom Online

നാടൻ പെൺകുട്ടിയായി ആതിര പട്ടേൽ

മലയാളികളുടെ ഹൃദയത്തിൽ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ചേക്കേറിയ താരമാണ് ആതിര പട്ടേൽ. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആതിര മികച്ച വേഷങ്ങൾ മലയാളസിനിമയിൽ നേടിയെടുത്തു. ആതിര ഏറെ പുതുമയുണർത്തുന്ന ഒരു കഥാപാത്രവുമായി വരുകയാണ് രാജേഷ് അമനകരയുടെ ‘കല്യാണമര’ത്തിലൂടെ. ആതിര ഇതുവരെ ചെയ്തിട്ടുള്ള പല കഥാപാത്രങ്ങളും മോഡേൺ ലുക്കിലുള്ളതായിരുന്നു. എന്നാൽ കല്യാണമരത്തിലെ രാഖി തനി നാട്ടിൻപുറത്തുകാരിയായ ഒരു പെൺകുട്ടിയാണ്. ഹൈറേഞ്ചിൽ ജനിച്ചുവളർന്ന ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി. കല്യാണമരത്തിലെ നായികാ കഥാപാത്രം കൂടിയായ രാഖി തന്റെ കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമാണെന്ന് ആതിര പട്ടേൽ പറയുന്നു. ‘ഇതുവരെ ഞാൻ പല വേഷങ്ങൾ ചെയ്തിരുന്നു. നഗരങ്ങളിലെ ജീവിതങ്ങൾ ചിത്രീകരിക്കുന്ന കഥകളിലൂടെ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുവന്ന എനിക്ക് രാഖി വേറിട്ട കഥാപാത്രം തന്നെയാണ്. വളരെ കാമ്പുള്ള ഒരു കഥാപാത്രം. സിനിമയിൽ നിർണായക സ്വാധീനമുള്ള കഥാപാത്രമായിതിനാൽ തന്നെ വളരെ അഭിനയസാധ്യത ഉണ്ടായിരുന്നു. മീരാ മാം (മീര വീസുദേവ്) ദേവു, മനോജേട്ടൻ എന്നിവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. കല്യാണമരത്തിന്റെ ലൊക്കേഷൻ വളരെ രസകരമായിരുന്നു. ധാരാളം നല്ല ഓർമ്മകൾ കല്യാണമരത്തിന്റെ ലൊക്കേഷൻ നല്‍കിയിട്ടുണ്ടെന്നും ആതിര പട്ടേൽ പറയുന്നു. 

മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എൻറർടെയ്നറാണ് കല്യാണമരം നിർമ്മാണം — സജി കെ ഏലിയാസ്.
‘ഇഷ്ടി‘എന്ന സംസ്കൃത ചിത്രത്തിലൂടെയാണ് ആതിര പട്ടേൽ സിനിമയിലേക്ക് വരുന്നത്. പിന്നീട് അങ്കമാലി ഡയറീസ്, വില്ലൻ, കോണ്ടസ, കനകരാജ്യം, ബോഗേൻ വില്ല, സൺഡേ ഹോളിഡേ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. പിന്നീട് ഭൂതകാലം, കൊച്ചുറാണി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഏവിയേഷനും ഹോട്ടൽ മാനേജ്മെന്റുമാണ് ആതിര പഠിച്ചതെങ്കിലും അതെല്ലാം ഉപേക്ഷിച്ചാണ് സിനിമയിലേക്കെത്തുന്നത്. ധാരാളം യാത്രകൾ ചെയ്യാനും സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്ന ആതിര സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രമായ ആട് 3, മനു അശോകന്റെ ഐസ്, മിഥുൻ മാനുവൽ തോമസിന്റെ അണലി എന്നീ വെബ് സീരീസുകളുമാണ് ആതിര പട്ടേലിന്റെ റിലീസിനൊരുങ്ങുന്ന പുതിയചിത്രങ്ങൾ. 

Exit mobile version