Site iconSite icon Janayugom Online

നൈജീരിയയില്‍ സായുധ സംഘത്തിൻറെ ആക്രമണം; കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ നൈജർ സ്റ്റേറ്റിൽ സായുധ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മോട്ടോർ സൈക്കിളുകളിലെത്തിയ അക്രമിസംഘം മൂന്ന് ഗ്രാമങ്ങളിലാണ് ഒരേസമയം ആക്രമണം നടത്തിയത്. ഇരകളെ വെടിവെച്ചും കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തുങ്ക‑മക്കേരി, കോങ്കോസോ, പിസ്സ എന്നീ ഗ്രാമങ്ങളിലാണ് ആക്രമണം ഉണ്ടായത്. കോങ്കോസോയിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്. ഇവിടെ മിക്ക വീടുകളും അക്രമികൾ അഗ്നിക്കിരയാക്കി. തുങ്ക‑മക്കേരിയിൽ നിന്ന് നിരവധി പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 

പിസ്സയിൽ എത്തിയ സംഘം പോലീസ് സ്റ്റേഷന് തീയിടുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ 32 മുതൽ 46വരെ ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
41 മോട്ടോർ സൈക്കിളുകളിലായി എത്തിയ വൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വക്താവ് വസിയു അബിയോഡുൻ പറഞ്ഞു. പ്രദേശത്ത് സജീവമായ ‘ബാൻഡിറ്റ്‌സ്’ എന്നറിയപ്പെടുന്ന ക്രിമിനൽ സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. 

Exit mobile version