Site icon Janayugom Online

സെെന്യത്തിന്റെ ആക്രമണം; മ്യാന്‍മറില്‍ 45,000 റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ പലായനം ചെയ്തു

അക്രമ സംഭവങ്ങള്‍ വര്‍ധിച്ചതോടെ മ്യാന്‍മറിലെ റാഖൈനില്‍ നിന്ന് റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ കൂട്ടപ്പലായനം. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മ്യാന്‍മറില്‍ 45,000 റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തിക്കടുത്തുള്ള നാഫ് നദിക്ക് സമീപമുള്ള പ്രദേശത്തേക്ക് സംരക്ഷണം തേടി പലായനം ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഓഫിസ് വക്താവ് എലിസബത്ത് ത്രോസല്‍ പറഞ്ഞു. മ്യാന്‍മറിലെ അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നാണ് യുഎന്‍ വക്താവ് ലിസ് ത്രോസല്‍ പ്രതികരിച്ചത്. അക്രമങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തില്‍ അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ബംഗ്ലാദേശിനോടും മറ്റ് രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. 2017ൽ വംശഹത്യ ആരംഭിച്ചതിനുശേഷം ഇതുവരെ പത്ത് ലക്ഷത്തോളം റോഹിങ്ക്യൻ മുസ്ലിങ്ങള്‍ മ്യാൻമറിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേരത്തെ യുഎന്‍ മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, അവരെ ആക്രമിക്കുന്നതും സ്വത്തുക്കള്‍ തീവച്ച് നശിപ്പിക്കുന്നതും മ്യാന്‍മര്‍ സൈ­ന്യം തുടരുകയാണ്. മ്യാൻമറിൽ ഒരിടവേളയ്ക്ക് ശേഷം റോഹിങ്ക്യൻ മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. രണ്ട് ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ബുത്തിഡോങ് നഗരത്തിൽ സൈന്യം തീയിട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതില്‍ വ്യക്തതയില്ല. ന​ഗരത്തിൽ നിന്ന് പുറത്തേക്ക് കടക്കാനാവാതെ ആളുകൾ കുടുങ്ങി കിടക്കുന്നതായും പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർ​ഗങ്ങളും സൈന്യം തകർത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്തുനിന്ന് ഒരു വിവരവും ലഭ്യമാകാതിരിക്കാനുള്ള നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, ടെലഫോൺ സംവിധാനങ്ങൾ പൂർണമായും റദ്ദാക്കി. 

Eng­lish Summary:Attack of the army; 45,000 Rohingya Mus­lims have fled Myanmar

You may also like this video

Exit mobile version