ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തിനിടെ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. തെലങ്കാന പൊലീസിന്റെയാണ് സ്ഥിരീകരണം. ഇയാളും മകനും നടത്തിയ വെടിവെപ്പില്‍ 15 ഓളം പേരാണ് കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. മകൻ നവീദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
27 വര്‍ഷം മുമ്പാണ് സാജിദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്നും ഹൈദരാബാദിലെ കുടുംബവുമായി ഇയാള്‍ക്ക് പരിമിതമായ ബന്ധം മാത്രമാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. സാജിദിനും നവീദിനും ഇന്ത്യയില്‍ പ്രാദേശിക ബന്ധങ്ങള്‍ കാര്യമായി ഇല്ലെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി. ഒരു ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഹൈദരാബാദിലെ കുടുംബം സാജിദുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും പൊലീസ് പറഞ്ഞു. കൂടാതെ സാജിദിന് ഇന്ത്യയില്‍ യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും 27 വര്‍ഷത്തിനിടെ അയാൾ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

