Site iconSite icon Janayugom Online

അട്ടക്കുളങ്ങര ജയിൽ മാറ്റി സ്ഥാപിക്കും; ആലപ്പുഴയിൽ പുതിയ സബ് ജയിൽ

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരക്ക് കുറയ്ക്കുന്നതിനായി അട്ടക്കുളങ്ങര വനിതാ ജയിൽ തിരുവനന്തപുരം സെൻട്രൽ പ്രിസൺ കോംപ്ലക്സിലേക്ക് മാറ്റി സ്ഥാപിക്കാനും ആലപ്പുഴയിൽ പുതിയ സബ് ജയിൽ ആരംഭിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. അട്ടക്കുളങ്ങരയിലെ ജയില്‍ കെട്ടിടം താൽക്കാലിക സ്പെഷ്യൽ സബ് ജയിലാക്കി മാറ്റുകയും ചെയ്യും. പൂജപ്പുര സെൻട്രൽ ജയിലിലെ പഴയ വനിതാ ബ്ലോക്കിലേക്ക് അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റുമ്പോൾ, നിലവിലെ അട്ടക്കുളങ്ങര കെട്ടിടം 300 പുരുഷ തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന താൽക്കാലിക സ്പെഷ്യൽ സബ് ജയിലായി മാറും. പുതിയ സബ് ജയിലിന്റെ പ്രവർത്തനത്തിനായി മൂന്ന് വർഷത്തേക്ക് 35 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. 

ഒരു ഡെപ്യൂട്ടി സൂപ്രണ്ട്, രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാർ, എട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാർ, 24 അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ എന്നിങ്ങനെയാണ് തസ്തികകള്‍. ആലപ്പുഴയിൽ മുമ്പ് ജില്ലാ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയിൽ ആരംഭിക്കുന്നതിനും രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാർ, അഞ്ച് ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാർ, 15 അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ, രണ്ട് അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കം ഡ്രൈവർ എന്നിങ്ങനെ 24 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. 

പുതിയ ജയിൽ നിർമ്മിക്കുന്നതിന്റെ അധികച്ചെലവ് ഒഴിവാക്കാനും ജില്ലയിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനും ഈ നടപടി സഹായകമാകും. ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് സർക്കാർ ഈ നടപടികൾ കൈക്കൊണ്ടത്. 

Exit mobile version