അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറിയതോടെ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി.
32–ാം സാക്ഷി മുക്കാലി സ്വദേശിയായ ജീപ്പ് ഡ്രൈവർ മനാഫ്, 33–ാം സാക്ഷി രഞ്ജിത്ത്, 34–ാം സാക്ഷി മണികണ്ഠൻ, 35–ാം സാക്ഷി മുക്കാലി സ്വദേശി അനൂപ് എന്നിവരാണ് ഇന്നലെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ കോടതിയിൽ കൂറുമാറിയതായി ജഡ്ജി പ്രഖ്യാപിച്ചത്. അതേസമയം ബുധനാഴ്ച കൂറുമാറിയ ഇരുപത്തിയാമ്പതാം സാക്ഷി സുനിൽകുമാര്‍ തനിക്ക് കാഴ്ചയില്ലെന്നും സ്വന്തം ഫോട്ടോയുള്‍പ്പെട്ട വീഡിയോ പോലും തിരിച്ചറിയാനാവില്ലെന്ന് കോടതിയില്‍ കള്ളം പറഞ്ഞതിനെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ബുധനാഴ്ച കാഴ്ചയില്ലെന്ന് പറഞ്ഞ സുനില്‍കുമാറിന്റെ നേത്ര പരിശോധനാ ഫലം കോടതിയിൽ ഹാജരാക്കിയതോടെയാണ് ഇയാൾ പറഞ്ഞത് നുണയാണെന്ന് വ്യക്തമായത്. വ്യക്തമായ കാഴ്ചയുള്ളയാളാണ് സുനില്‍കുമാറെന്ന് വിദഗ്ധപരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇന്നലെ മധുവും സുനിലും പ്രതികളും ഉൾക്കൊള്ളുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണുന്നില്ലെന്ന് വീണ്ടും സുനിൽ കോടതിയിൽ വ്യക്തമാക്കിയെങ്കിലും പ്രോസിക്യൂഷന്‍ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ തന്നെപ്പോലൊരാള്‍ വീഡിയോയില്‍ നില്‍ക്കുന്നുണ്ടെന്ന് ഇയാള്‍ തിരുത്തി. 122 സാക്ഷികളാണ് മധുവ ധക്കേസിലുള്ളത്. ഇതില്‍ 36 സാക്ഷികളുടെ വിസ്താരത്തിനിടെ 20 പേര്‍ കൂറുമാറിയത് കേസിനെ ബാധിക്കാന്‍ ഇടയുണ്ടെന്ന് മധുവിന്റെ അമ്മയും സഹോദരിയും പരാതിപ്പെട്ടു.
English Summary: Attapadi Madhu murder case: 20 witnesses have defected so far
You may like this video also