Site iconSite icon Janayugom Online

പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമം: നഴ്ലറി കുട്ടികളെ പീഡിപ്പിച്ച പ്രതി വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്രയിലെ ബദ് ലാപൂരില്‍ രണ്ടു നഴ്സറി വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിന്‍ഡൈ(24) പൊലീസിന്റെ വെടിയേറ്റ് മരിച്ചു.കസ്റ്റഡിയിൽ നിന്ന് രക്ഷപ്പടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച ഇയാളെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. രക്ഷപ്പെടാനായി അക്ഷയ് പൊലീസിനു നേർക്കും വെടിയുതിർത്തു.

ഇയാളുടെ വെടിവയ്പ്പിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച തലോജ ജയിലിൽ നിന്ന് താനെ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ ബദ്‌ലാപൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ റിവോൾവർ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ മൂന്നു റൗണ്ട് വെടിയുതിർത്തു. ഇതോടെയാണ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അക്ഷയ് ഷിൻഡെയെ വെടിവച്ചത്.ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളിൽ ജോലിക്കായി നിയമിച്ചത്.

ശുചിമുറിയിൽ വച്ച് ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടികളിലൊരാൾ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയിൽ പോയപ്പോൾ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും കുട്ടികൾ വെളിപ്പെടുത്തിയിരുന്നു.മകൾക്ക് സ്‌കൂളിൽ പോകാൻ ഭയമാണെന്ന് പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ടു കുട്ടികളും നേരിട്ട ദുരനുഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്.

തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ രണ്ട് പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികളെ പീഡിപ്പിച്ച സംഭവം പ്രദേശത്ത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് ഓ​ഗസ്റ്റ് 17ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version