Site icon Janayugom Online

വല്ലാത്ത സ്വാതന്ത്ര്യം തന്നെ; കോവിഡിനിടെ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുപ്പിച്ച് അധികൃതര്‍

students

കോവിഡ്, സുരക്ഷാ ആശങ്കകൾക്കിടയിലും ജമ്മു കശ്മീരിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിർബന്ധിച്ച് എത്തിച്ചുവെന്ന് റിപ്പോർട്ട്. സുരക്ഷ മുൻനിർത്തി ജമ്മു കശ്മീരിലെ ഭൂരിപക്ഷം സ്കൂളുകളും, സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കാറില്ല. എന്നാൽ ഈ വർഷം എല്ലാ സ്കൂളുകളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന ചീഫ് എജ്യൂക്കേഷൻ ഓഫീസറുടെ ഉത്തരവിനെ തുടർന്നാണ് വിദ്യാർത്ഥികള്‍ സ്കൂളില്‍ എത്തുകയായിരുന്നു. 28,863 സർക്കാർ സ്കൂളുകളാണ് ജമ്മുകശ്മീരിലുള്ളത്. ഉത്തരവിനെ തുടര്‍ന്ന് എല്ലാ സ്കൂളുകൾക്കും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കേണ്ടിവന്നുവെന്ന് ദ വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഷോപ്പിയാനിലെ സ്കൂളുകളുകൾക്ക് സ്വാതന്ത്ര്യ ദിനത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രസ്തുത ഉത്തരവ് ലഭിച്ചത്. എന്നാൽ ആഘോഷങ്ങൾക്കായി വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുക എന്നത് ശ്രമകരമായ ജോലി ആയിരുന്നുവെന്ന് അധ്യാപകർ പറയുന്നു. സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളുകളിലേക്ക് വിടാൻ താല്പാര്യമില്ലായിരുന്നില്ല. മാതാപിതാക്കളുടെ സമ്മതംവാങ്ങി കുട്ടികളെ സ്കൂളിലെത്തിക്കാൻ വളരെ പാടുപെട്ടുവെന്ന് ഷോപ്പിയാനിലെ ഒരു സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പാൾ പറഞ്ഞു.

അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തില്ലെങ്കിൽ പരീക്ഷയെഴുതാൻ അധികൃതർ സമ്മതിക്കുന്നില്ലെന്ന ഭയം ഉണ്ടായിരുന്നതായി വിദ്യാർത്ഥികളും പറയുന്നു. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് 2019 ഓഗസ്റ്റ് അഞ്ച് മുതൽ കേന്ദ്രഭരണപ്രദേശങ്ങളിലെ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഇതിനു പിന്നാലെയണ് കോവിഡ് ലോക്ഡൗൺ നിലവിൽ വന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടികളിൽ 25 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് ഈ മാസം എട്ടിന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ ഇളവ് നല്‍കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Author­i­ties force stu­dents to attend Inde­pen­dence Day cel­e­bra­tions dur­ing covid

You may like this video also

Exit mobile version