മര്‍ദ്ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് കുഴിഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. മഞ്ചേരി-തീരൂര്‍ റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കരായ നിഷാദ്, സിജു, സുജീഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്നലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളി രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരിൽ വെച്ചാണ് ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റത്. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയിൽനിന്ന് അബ്ദുല്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് മൂന്ന് യാത്രക്കാർ കയറി. പിന്നാലെയെത്തിയ ബസ് ജീവനക്കാർ ഓട്ടോയെ പിന്തുടർന്ന് തടഞ്ഞ് ഇത് ചോദ്യംചെയ്തു.
തുടർന്ന് വാക്കേറ്റവും കൈയേറ്റവുമുണ്ടായി. പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ചികിത്സ തേടാനായി ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തി. ഇവിടെവച്ചാണ് കുഴഞ്ഞുവീണത്. പിന്നീട് മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി. രാത്രി 11ന് ഒതുക്കുങ്ങൽ കുഴിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഒതുക്കുങ്ങൽ സ്റ്റാൻഡിലിട്ടാണ് അബ്ദുല്‍ലത്തീഫ് ഓട്ടോ ഓടിച്ചിരുന്നത്. മരണത്തിൽ പ്രതിഷേധിച്ച് വെള്ളി പകൽ ഒതുക്കുങ്ങലിൽ ഓട്ടോ ഡ്രൈവർമാർ സ്വകാര്യ ബസുകൾ തടഞ്ഞു. മലപ്പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി.

