Site icon Janayugom Online

തകര്‍ന്ന റോഡ് മിറ്റലിട്ട് നികത്തി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍

അധികൃതര്‍ അവഗണിച്ച റോഡില്‍ മെറ്റലും പാറപ്പൊടിയും നിരത്തി അണക്കര ടൗണ്‍ ഗതാഗതയോഗ്യമാക്കി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍. അണക്കര ടൗണില്‍ ഒരു വര്‍ഷത്തിലധികമായി റോഡ് തകര്‍ന്ന് ചെളിക്കുഴിയായി മാറിയതോടെയാണ് പണിയായുധങ്ങളുമായി ഡ്രൈവര്‍മാര്‍ തന്നെ രംഗത്ത് ഇറങ്ങേണ്ടി വന്നത്. ടൗണില്‍ കുരിശു പള്ളിക്ക് സമീപത്തായി നൂറു മീറ്ററോളം ഭാഗത്തെ റോഡ് ആണ് ഒരു വര്‍ഷത്തിലധികമായി തകര്‍ന്ന് യാത്ര യോഗ്യമല്ലാതായി മാറിയത്. ടൗണിലെ എല്ലാ ഭാഗത്തുനിന്നുമുള്ള മഴവെള്ളം ശക്തിയായി ഒഴുകി ഈ ഭാഗത്ത് എത്തുന്നതിനാല്‍ പാറക്കഷണങ്ങളും മണലും അടക്കം ഇവിടെ അടിഞ്ഞുകൂടുകയും റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെടുകയും ആയിരുന്നു. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ ഇത്തരം കുഴികളില്‍ ചാടുകയും വൈറ്റ് കുഴിയില്‍ അകപ്പെട്ട പലതവണ അപകടം സംഭവിക്കുകയും ചെയ്തിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പിഡബ്ല്യുഡി അധികൃതര്‍ റോഡിലെ കുഴികളില്‍ ഭാഗികമായി പാറപ്പൊടി നിരത്തിയെങ്കിലും മഴയത്ത് ഇവ ഒഴുകി പോകുകയും കുഴികള്‍ കൂടുതല്‍ വലുതാകുകയുംചെയ്തു. റോഡിന്റെ ഒരു വശത്ത് മെറ്റല്‍ ഇറക്കി ഇട്ടിരിക്കുന്നതിനാല്‍ ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടും നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിലെ കുഴികള്‍ നികത്താന്‍ ഒരുപറ്റം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തന്നെ മുന്നിട്ടിറങ്ങിയത്. ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സുകള്‍ കടന്നു പോകുന്ന റോഡ് ആയതിനാല്‍ ഈ ഭാഗത്ത് ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള വഴിയാത്രക്കാരുടെ മേല്‍ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. ടൗണിന്റെ ഹൃദയഭാഗത്ത് തന്നെ ഇത്തരത്തില്‍ റോഡ് തകര്‍ന്നു കിടന്നിട്ടും നടപടി സ്വീകരിക്കാത്ത പിഡബ്ല്യുഡി അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ റോഡ് ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ടൗണിലെ ഡ്രൈവര്‍മാരും വ്യാപാരികളുംപറയുന്നു.

ENGLISH SUMMARY:Autorickshaw dri­vers fill the bro­ken road and fill it with metal
You may also like this video

Exit mobile version