Site icon Janayugom Online

കശ്മീരില്‍ വീണ്ടും ഹിമപാതം

Kashmir

കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗില്‍ രണ്ടാം തവണയും ഹിമപാതം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച ഉണ്ടായ ഹിമപാതത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. ബന്ദിപോര ജില്ലയിലെ ഗുരെസ് സെക്ടറില്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഹിമപാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗുരെസ് സെക്ടറിലും ഹിമപാതമുണ്ടായി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കൻ കശ്മീരിലെ കുപ്‍വാരയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഹിമപാത മുന്നറിയിപ്പും ബന്ദിപോറ, ബാരാമുള്ള, ദോഡ, ഗന്ദർബാൽ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, റിയാസി ജില്ലകളിൽ ഇടത്തരം അപകട മുന്നറിയിപ്പും നൽകി. ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിരിക്കുകയാണ്. 

അടുത്ത 24 മണിക്കൂറിനുള്ളിൽ കുപ്‌വാര ജില്ലയുടെ 2,000 മീറ്ററിനു മുകളിൽ ഉയർന്ന അപകടനിലയിലുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് നാല് ദേശീയപാതകള്‍ ഉള്‍പ്പെടെ 245 റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. ഷിംല, കുളു, ചമ്പ, മണാലി, ഡൽഹൗസി എന്നിവയുൾപ്പെടെയുള്ള മലയോര മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഹിമാചലില്‍ കുറഞ്ഞ താപനില മൈനസ് നാല് ഡിഗ്രി രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Avalanche again in Kashmir

You may also like this video

Exit mobile version