Site iconSite icon Janayugom Online

അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തി

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മയും ഭാഗിക തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 165 കോടി രൂപയായി ഉയർത്തി. 2024–25 വർഷം 60 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 50 ശതമാനം ഗുണഭോക്താക്കൾ സ്ത്രീകളായിരിക്കും എന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ നഗരവികസന പരിപാടികൾക്കായി 961.14 കോടി രൂപയാണ് വകയിരുത്തിയത്. 

‘ശുചിത്വ കേരളം-നഗര പ്രദേശങ്ങൾക്ക് വേണ്ടിയുള്ള മാലിന്യ നിർമ്മാർജന പദ്ധതി’ക്കായി 17 കോടി രൂപ വകയിരുത്തി. ലോകബാങ്ക് വായ്പയോടെ നടപ്പിലാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി റീജിയണൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾക്കായി 120 കോടി രൂപയും വകയിരുത്തി. തിരുവനന്തപുരം വികസന അതോറിട്ടി (ട്രിഡ) യ്ക്കുള്ള ഗ്രാന്റായി നാല് കോടി രൂപയും, വിശാല കൊച്ചി വികസന അതോറിട്ടിക്ക് മൂന്ന് കോടി രൂപയും അനുവദിച്ചു. 

സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാന വിഹിതമായി 100 കോടി രൂപ വകയിരുത്തി. ജലസുരക്ഷിതത്വം ഉറപ്പുവരുത്തുക, എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആരംഭിച്ച “അടൽ മിഷൻ ഫോർ റിജ്യൂവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത്-2.0)” പദ്ധതിക്കായി 134.94 കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തി. തുല്യമായ തുക കേന്ദ്രവിഹിതമായും പ്രതീക്ഷിക്കുന്നു. ‘ദീൻ ദയാൽ അന്ത്യോദയ യോജന’ക്കുള്ള സംസ്ഥാന വിഹിതമായി 34.50 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. 

Eng­lish Summary:Ayyankali Urban Employ­ment Guar­an­tee Scheme allo­ca­tion increased
You may also like this video

Exit mobile version