Site icon Janayugom Online

അഴിയൂർ ലഹരി കേസ്: പൊലീസും എക്സൈസും അന്വേഷണം ഊർജിതമാക്കി

അഴിയൂർ ലഹരി കേസിൽ പൊലീസും എക്സൈസും അന്വേഷണം ഊർജിതമാക്കി. ലഹരി കേസിലെ മുഖ്യപ്രതി അദ്നാനെ കോളജിൽ നിന്ന് സസ്പെന്റ് ചെയ്തു. മാഹി കോ-ഓപ്പറേറ്റീവ് കോളജ് അധികൃതരാണ് അദ്നാനെതിരെ നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
അഴിയൂരിൽ ലഹരി മരുന്ന് വിതരണ സംഘം കാരിയറാക്കിയ പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയുടെ മൊഴിയിൽ ഇക്കഴിഞ്ഞ രണ്ടാം തീയതി ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിൽ അദ്നാൻ എന്ന യുവാവിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ സെക്ഷൻ ഏഴ്, എട്ട് വകുപ്പുകളും ഐപിസി 354 എയുമാണ്. ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിടുകയായിരുന്നു. 

മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റിയോ മയക്കുമരുന്ന് കടത്തലിന് കുട്ടിയെ ഉപയോഗപ്പെടുത്തിയതിനെപ്പറ്റിയോ പരാമർശങ്ങളുണ്ടായിരുന്നില്ല. എട്ടാം ക്ലാസുകാരിയിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തുവരികയും കേസിലെ പ്രതിയെ വിട്ടയച്ചതിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്. കേസന്വേഷണം വടകര ഡിവൈഎസ്‌പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി.

Eng­lish Sum­ma­ry: Azhiyur intox­i­ca­tion case: Police and Excise inten­si­fied investigation

You may also like this video

Exit mobile version