അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞ നിലയില്‍. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ കഴിഞ്ഞിരുന്ന കൃഷ്ണ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തുകയായിരുന്നു.
കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നൽകിയിരുന്നു.
രാത്രി കൃഷ്ണക്കരികിൽ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലാണ് ആനക്കൂട്ടം ഒപ്പം കൂട്ടാതിരിക്കാറ്. എന്നാൽ കുട്ടിയാനക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. പതിമൂന്നു ദിവസം അമ്മക്കായി കൃഷ്ണ എന്ന കുട്ടിയാന കാത്തിരുന്നിരുന്നെങ്കിലും ആനക്കുട്ടിയെ കൂട്ടാൻ അമ്മയാന എത്തിയിരുന്നില്ല.
തുടർന്ന് വനപാലകരും ദ്രുതപ്രതികരണസംഘവുമെത്തി കുട്ടിയാനയ്ക്ക് വെള്ളവും പുല്ലും പഴവും നൽകി. അവശതമാറിയതോടെ കുട്ടിയാനയെ കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു. എന്നാൽ വീണ്ടും കുട്ടിയാന കാടിറങ്ങുകയായിരുന്നു.
English Summary: baby elephant passes away
You may also like this video

