Site icon Janayugom Online

കോണ്‍ഗ്രസില്‍ സോണിയകുടുംബത്തിന്‍റെ പിന്‍സീറ്റ് ഡ്രൈവിംങ്; വേണുഗോപാലിനെ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുവാന്‍ അണിയറയില്‍നീക്കം

കോണ്‍ഗ്രസ് അധ്യക്ഷ തെര‍ഞ്ഞെടുപ്പ് കഴിഞ്ഞ് മല്ലികാര്‍ജ്ജുനഖാര്‍ഗെ ചുമതല ഏറ്റെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി പ്ലീനറി സമ്മേളനം കൂടി ഉന്നതഅധികാര സമിതിയായ പ്രവര്‍ത്തകസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്നുള്ളതാണ് ഇനിയുള്ള ചുമതല. 12പേര് തെരഞ്ഞെടുപ്പിലൂടെയും, 11 പേര് പാര്‍ട്ടി അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യും ഇതാണ് കീഴ് വഴ്കക്കം.

പാര്‍ട്ടിയില്‍ തനിക്കുള്ള സ്ഥാനങ്ങളൊക്കെ പുതിയ പ്രസിഡന്‍റ് തീരുമാനിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ അഭിപ്രായങ്ങള്‍ വെറും പൊള്ളയാണ്. സോണിയ കുടുംബത്തിന്‍റെ പിന്തുണയോടെയാണ് ഖാര്‍ഗ്ഗെ മത്സരിച്ചത്. കുടുംബഭക്തര്‍ മുഴുവന്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നതും അതിന്‍റെ അടിസ്ഥാനത്തിലാണ്. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ താല്‍പര്യപ്രകാരമായിരിക്കും ഇനിയും മല്ലികാര്‍ജ്ജുനഖാര്‍ഗെയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, ജനറല്‍സെക്രട്ടറിമാര്‍ തുടങ്ങിയ നിയമനങ്ങളും, തെരഞ്ഞെടുപ്പിലും സോണിയകുടുംബത്തിന്‍റെ ഇടപെടല്‍ ഉണ്ടാകും എന്നറിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ വിശ്വസ്തന്‍ കെ സി വേണുഗോപാലായിരിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാന്‍ സാധ്യത ഏറുന്നതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. നേരത്തെ കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി ‑23 യുമായി ബന്ധപ്പെട്ടിരുന്ന മനീഷ് തിവാരിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കെ സി വേണുഗോപാല്‍ എന്നതിനാല്‍ അദ്ദേഹത്തിന് തന്നെയാണ് നറുക്ക് വീഴാന്‍ സാധ്യത കൂടുതല്‍ എന്നാണ് വിലയിരുത്തുന്നത്. മനീഷ് തിവാരിയും സംഘടനാ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെക്ക് ഒപ്പമായിരുന്നു. 

വേണുഗോപാലിനോട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് വലിയ താല്‍പര്യമില്ല.നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കെ സി വേണുഗോപാല്‍. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോറ്റതിനെ തുടര്‍ന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നാവശ്യവും ഉയര്‍ന്നിരുന്നു. ജി-23 നേതാക്കളും പാര്‍ട്ടിയുടെ പരാജയത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പിന്തുണ വേണുഗോപാലിന് ആയിരുന്നു. അത് ഇപ്പോഴും ലഭിക്കുന്നുണ്ട്. അതിനാലാണ് ഒരിക്കല്‍ കോണ്‍ഗ്രസില്‍ അഹമ്മദ് പട്ടേലിനുണ്ടായിരുന്ന സ്ഥാനം കെ സി വേണുഗോപാലിന് കൈവന്നേക്കും എന്നു പറയപ്പെടുന്നത്

പ്രവര്‍ത്തക സമിതി അംഗങ്ങളാകാന്‍ സാധ്യതയുള്ളവര്‍ക്കിടയില്‍ കോണ്‍ഗ്രസ് ഒരു സര്‍വെ നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും വേണുഗോപാലിനെ അനുകൂലിച്ചിരുന്നില്ല. കെ സി വേണുഗോപാലിന്റെ ഭാവി ചുമതല എന്താകണം എന്ന് ഖാര്‍ഗെയ്ക്ക് തീരുമാനിക്കാം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും പാര്‍ട്ടി വര്‍ക്കിംങ് കമ്മിറ്റിയിലേക്ക് വരുവാന്‍ സാധ്യതയുള്ള പേര് രമേശ് ചെന്നിത്തലയുടേതാണ്. ഡല്‍ഹിയില്‍ എന്‍എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

എഐസിസിയുടെ സെക്രട്ടറിയായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയും വഹിച്ചതും, ഭാഷാ പ്രാവീണ്യവും ചെന്നിത്തലക്ക് നറുക്ക് വീഴാന്‍ സാധ്യത ഏറുന്നുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തലവനായ ചെന്നിത്തലയ്ക്ക് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം ലഭിക്കും എന്നാണ് സൂചന. 2021‑ല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഇറങ്ങിയത് മുതല്‍ ചെന്നിത്തല സംഘടനാപരമായ സ്ഥാനങ്ങളൊന്നും വഹിച്ചിക്കുന്നില്ല.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഖാര്‍ഗെയ്ക്ക് വേണ്ടി വിപുലമായ പ്രചാരണവും ചെന്നിത്തല നടത്തിയിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ആരോഗ്യനില മോശമായതിനാല്‍ സിഡബ്ല്യുസിയില്‍ നിന്ന് രാജിവെക്കാനാണ് സാധ്യത. ഇതാണ് രമേശ് ചെന്നിത്തലയ്ക്ക് സാധ്യത കൂട്ടുന്നത്. ശശിതരൂര്‍, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുവാനുള്ള ചരടുവലികള്‍ നടത്തുന്നുണ്ട്.

Eng­lish Summary:
Back seat dri­ving of Sonia fam­i­ly in Congress;venugopal has been pro­mot­ed to become Kha­jers polit­i­cal secartary

You may also like this video:

Exit mobile version