Site icon Janayugom Online

അര്‍ഹതയില്ലാത്ത ജാമ്യാപേക്ഷ: കിരണ്‍ ഭായ് പട്ടേലിന്റെ ജാമ്യാപേക്ഷ തള്ളി

kiran bahi

പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കബളിപ്പിച്ച കിരണ്‍ ഭായ് പട്ടേലിന്റെ ജാമ്യാപേക്ഷ ജമ്മു കശ്മീര്‍ കോടതി തള്ളി. അര്‍ഹതയില്ലാത്ത ജാമ്യാപേക്ഷയാണിതെന്ന് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജ മുഹമ്മദ് തസ്ലിം ഉത്തരവില്‍ പറഞ്ഞു. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.
മാര്‍ച്ച് നാലിന് ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുട ഓഫീസിലെ അഡീഷണല്‍ ഡയറക്ടറാണെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും അവരിൽ നിന്ന് വ്യത്യസ്ത ആവശ്യങ്ങൾക്കായി പണം കൈപ്പറ്റിയതായും സൂചനയുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. ഗൂഢാലോചനയിൽ പട്ടേലുമായി ബന്ധമുള്ള വേറെയും ചിലർ ഉണ്ടെന്നും ഈ വശം പരിശോധിക്കേണ്ടതുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവച്ചിരുന്നു. ജമ്മു കശ്മീരിലെ അതിര്‍ത്തി പോസ്റ്റില്‍ വരെ പട്ടേല്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അതേസമയം പിഎംഒ ഉദ്യോഗസ്ഥനെന്ന വ്യജേന തട്ടിപ്പ് നടത്തിയതിന് ഗുജറാത്തിൽ നാല് എഫ്‌ഐആറുകൾ അഹമ്മദാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്തെ പ്രമുഖന്റെ ബംഗ്ലാവ് തട്ടിയെടുക്കാൻ ശ്രമിച്ചതാണ് ആദ്യ സംഭവം. ഈ കേസില്‍ പട്ടേലിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പട്ടേലും ഭാര്യ മാലിനിയും ഒരു ഇന്റീരിയർ ഡിസൈനറും ചേർന്ന് ബംഗ്ലാവുടമയുടെ പക്കല്‍ നിന്ന് തവണകളായി 35 ലക്ഷം രൂപ കൈപ്പറ്റിയെന്നും എഫ്‌ഐആറിൽ പറയുന്നു.
2019 ഓഗസ്റ്റിൽ പട്ടേലിനും മറ്റ് രണ്ട് പേർക്കുമെതിരെ വഡോദരയിൽ ഒരു കോടി രൂപ കബളിപ്പിച്ചതിന് നഗരത്തിലെ ഒരു അലങ്കാരപ്പണിക്കാരൻ പരാതി നൽകിയിരുന്നു. 2020 ഓഗസ്റ്റിൽ അർവല്ലി ജില്ലയിലെ ബയാദ് പട്ടണത്തിൽ പട്ടേലിനെതിരെ വഞ്ചനയ്ക്കും വിശ്വാസലംഘനത്തിനും സമാനമായ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിക്ഷേപത്തിന് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആശിഷ് പട്ടേല്‍ എന്നയാളില്‍ നിന്നും രണ്ട് സുഹൃത്തുക്കളിൽ നിന്നും പ്രതികൾ 1.75 കോടി രൂപ കൈപ്പറ്റിയതായി പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Bail plea not mer­i­to­ri­ous: Kiran Bhai Patel’s bail plea rejected

You may also like this video

Exit mobile version