Site iconSite icon Janayugom Online

ബജ്‌രംഗ് പൂനിയയ്ക്ക് വീണ്ടും വിലക്ക്

നാഡയുടെ വിലക്കിന് പിന്നാലെ ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്ക് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര ഗുസ്തി സംഘടന (യുഡബ്ല്യുഡബ്ല്യു) താരത്തെ സസ്പെന്‍ഡ് ചെയ്തു. ഈ വര്‍ഷം അവസാനം വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി. നേരത്തെ ഹരിയാനയിലെ സോനിപത്തിൽ നടന്ന ട്രയൽസിൽ താരം സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താരത്തെ നാഡ വിലക്കിയത്.
സസ്‌പെന്‍ഷനെക്കുറിച്ച് യുഡബ്ല്യുഡബ്ല്യുവില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ അവരുടെ ഔദ്യോഗിക രേഖകളില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതായുള്ള വിവരങ്ങളുണ്ടെന്നും ബജ്‌രംഗ് പൂനിയ പറഞ്ഞു. 

2024 ഡിസംബര്‍ 31 വരെയാണ് സസ്‌പെന്‍ഷന്‍. അതേസമയം നാഡയുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കെത്തന്നെയും ബജ്‌രംഗിന് വിദേശ പരിശീലനത്തിനായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഒന്‍പത് ലക്ഷത്തോളം രൂപ അനുവദിച്ചു. ഒളിമ്പിക്സ് മത്സരങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കവെയാണ് ഗുസ്തി താരത്തിനുമേല്‍ തുടര്‍ച്ചയായുള്ള നടപടികള്‍. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ നടപടി. സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും എന്നാല്‍ സാമ്പിളെടുക്കാന്‍ കൊണ്ടുവന്ന കിറ്റ് കാലഹരണപ്പെട്ടതായിരുന്നെന്നുമാണ് ബജ്‌രംഗ് പൂനിയയുടെ വാദം. ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് പൂനിയ.

Eng­lish Summary:Bajrang Punia banned again
You may also like this video

Exit mobile version