പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിച്ചതിനെതിരായ ഹരജി ഡൽഹി ഹൈകോടതി വിധി പറയാനായി മാറ്റി. സംഘടനയുടെ അഭിഭാഷാകന്റെയും സർക്കാറിന്റെയും വാദങ്ങൾ കേട്ടാണ്ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാർ ഉപാധ്യായ, തുഷാർ റാവു എന്നിവരടങ്ങിയ ബെഞ്ച് ഹരജിയുടെ സാധുത സംബന്ധിച്ച വിധിപറയാനായി മാറ്റിയത്.
2022 സെപ്റ്റംബർ 27നാണ് പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇക്കാര്യം ശരിവെച്ചുകൊണ്ട് 2024 മാർച്ചിൽ യു.എ.പി.എ ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെയാണ് പോപുലർ ഫ്രണ്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
യു.എ.പി.എ ടൈബ്ര്യൂണലിൽ സംഘടനക്കെതിരെ വിധിപറഞ്ഞ ജഡ്ജി ഹൈകോടതി സിറ്റിങ് ജഡ്ജിയായതിനാൽ ഹരജി ഡൽഹി ഹൈകോടതിക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ, ട്രൈബ്യൂണലും ഹൈകോടതിയും സാങ്കേതികമായി രണ്ടാണെന്നതായിരുന്നു പോപുലർ ഫ്രണ്ട് അഭിഭാഷകൻ വാദിച്ചത്.
ടൈബ്ര്യൂണലിൽ ഒരു ജഡ്ജി വിധി പറയുന്നത് ആ സംവിധാനത്തിന്റെ ഭാഗമായിരുന്നുകൊണ്ടാണെന്നും അതിൽ ഹൈകോടതിക്ക് പങ്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇരു വാദങ്ങളും കേട്ടശേഷം ഹരജിയുടെ സാധുത പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ബെഞ്ച് കേസ് വിധിപറയാനായി മാറ്റി.

