ബംഗ്ലാദേശില്‍ ആൾക്കൂട്ടം കൊലപാതകത്തിന് ഇരയാക്കപ്പെട്ട ദീപു ചന്ദ്ര ദാസിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാൻ ഇടക്കാല സർക്കാർ. 25ലക്ഷം ടാക്കയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിൽ രണ്ട് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഡിസംബർ 18ന് ദീപുവിനെ ആൾക്കൂട്ടം മർദിക്കുകയും മരത്തിൽ കെട്ടിയിട്ട് തീവെക്കുകയുമായിരുന്നു.
കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ദീപുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ദീർഘകാലത്തേക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഇടക്കാല സർക്കാർ അറിയിച്ചിരുന്നു. കുടുംബത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനാണ് വീട് നിർമ്മാണത്തിനായി 25ലക്ഷം പ്രഖ്യാപിച്ചത്.യുഎൻഒയുടെ മേൽനോട്ടത്തിൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നാഷണൽ ഹൗസിങ് അതോറിറ്റിയാണ് വീട് നിർമ്മിച്ച് നൽകുക. ഇതിന് പുറമെ ധനസഹായവും നൽകും. ദീപു ദാസിന്റെ പിതാവിനും ഭാര്യക്കും സർക്കാർ 10 ലക്ഷം നൽകും. കൂടാതെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ അഞ്ച് ലക്ഷവും നൽകും.

