രണ്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ പൗരന്മാരുടെ വിസാ നടപടികള്‍ പുനരാരംഭിച്ച് ബംഗ്ലാദേശ്. ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശി വിനോദസഞ്ചാരികളുടെ വിസ നടപടികളും പുനരാരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍, ഗുവാഹട്ടി, അഗര്‍ത്തല, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കോണ്‍സുലാര്‍ ഓഫിസുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായതിനുശേഷം ബംഗ്ലാദേശ് നിർണായക രാഷ്‌ട്രീയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രവർത്തകനായ ഷെരീഫ് ഒസ്മാൻ ബിൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. നയതന്ത്ര സംഘർഷങ്ങൾക്ക് മറുപടിയായി 2025 ഡിസംബറിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കോൺസുലർ, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഹാദി മരിച്ചുവെന്ന വാർത്തയെത്തുടർന്ന്, ഡിസംബർ 18 ന് രാത്രി ഒരു കൂട്ടം പ്രതിഷേധക്കാർ ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെ പ്രകടനം നടത്തുകയും കല്ലെറിയുകയും ചെയ്തു. ഇതിനെത്തുടർന്ന്, ഡിസംബർ 21 മുതൽ ഇന്ത്യ അവിടെയുള്ള പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കുകയായിരുന്നു.

