ഇന്ത്യൻ പൗരന്മാർക്ക് എല്ലാ വിഭാഗത്തിലുമുള്ള വിസ സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കാനൊരുങ്ങി ബംഗ്ലാദേശ്. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച മുതൽ വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2025 ഡിസംബറിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന സേവനങ്ങളാണ് പുനഃസ്ഥാപിക്കുന്നത്. ബംഗ്ലാദേശിൽ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേറ്റതിന് പിന്നാലെയാണ് നീക്കം.
അതേസമയം, ബംഗ്ലാദേശ് സർക്കാർ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഇല്ലാത്തതിനാൽ, വിസ നടപടികൾ പൂർണതോതിൽ എന്ന് ആരംഭിക്കുമെന്നോ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന ലഭിക്കുമെന്നോ ഉള്ള കാര്യത്തിൽ വ്യക്തതയില്ല.
ബംഗ്ലാദേശിൽ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾ ഉയരുകയും, ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്ക് ഹിന്ദു സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് ഹൈക്കമ്മിഷനും അഗർത്തലയിലെ അസിസ്റ്റന്റ് ഹൈക്കമ്മിഷനും നേരെ പ്രതിഷേധങ്ങളും കല്ലേറുമുണ്ടായതിനെ തുടർന്നാണ് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. പിന്നാലെ ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്തു.

