Site iconSite icon Janayugom Online

നെടുങ്ങാടി ബാങ്ക് ഓഹരി ഉടമകള്‍ സമരത്തിലേക്ക്

18 വർഷം മുമ്പ് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച കേരളത്തിലെ പ്രഥമ വാണിജ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ ഓഹരി മൂലധനം തിരിച്ചുനൽകാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബാങ്ക് ആസ്തികൾ വിൽക്കാനുള്ള നീക്കത്തിനെതിരേ ഓഹരി ഉടമകൾ പ്രക്ഷോഭത്തിലേക്ക്.

2003ൽ ലയനം നടക്കുമ്പോൾ 12 വർഷത്തിന് ശേഷം ഓഹരി തിരിച്ച് നൽകാമെന്നായിരുന്നു ധാരണ. 33400 ഓഹരി ഉടമകളാണ് ഉണ്ടായിരുന്നത്. 10.20 കോടി മൂലധനവും ഉണ്ടായിരുന്നു. 12 വർഷത്തിന് ശേഷം റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നെടുങ്ങാടി ബാങ്കിന്റെ ആസ്തികൾ വീണ്ടും കണക്കാക്കി കൂടുതൽ വരുന്നസംഖ്യ ഓഹരി ഉടമകൾക്ക് ആനുപാതികമായി നൽകുമെന്നും ധാരണയായിരുന്നു.

എന്നാൽ 2012ൽ തന്നെ അധികമൊന്നും ഉടമകൾക്ക് തിരിച്ചു നൽകാൻ ഇല്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് കണ്ടെത്തി. ആസ്തി- ബാധ്യതകളുടെ വില നിശ്ചയിച്ച് ഓഹരിയുടമകൾക്ക് തിരിച്ചു നൽകാൻ അധിക തുക ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു പിഎൻബി മാനേജ്മെന്റിന്റെ അറിയിപ്പ്.

ഇതിനിടെ കഴിഞ്ഞ ദിവസം നെടുങ്ങാടി ബാങ്കിന്റെ ശതാബ്ദി സ്മാരകമായ ശതാബ്ദി ഭവനിലെ രണ്ടു നിലകൾ വിൽക്കുന്നതായി പിഎൻബി പരസ്യം ചെയ്തു. ഇത് നെടുങ്ങാടി ബങ്കിന്റെ മറ്റ് ആസ്തികൾ കൂടി വിൽക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണെന്നും തങ്ങളുടെ മൂലധനം തിരികെ നൽകാതെ നടത്തുന്ന ഇത്തരം നീക്കത്തിനെതിരേ ഉപവാസമടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും നെടുങ്ങാടി ബാങ്ക് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നെടുങ്ങാടി ബാങ്ക് ഓഹരി ഉടമകളുടെ മൂലധനത്താൽ കെട്ടിപ്പടുത്ത ശതാബ്ദി ഭവനിലെ രണ്ട് നിലകൾ വിൽക്കാനുള്ള തീരുമാനം നീതിക്ക് നിരക്കാത്തതാണെന്നും ഓഹരി ഉടമകൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പി ബാലൻ നായർ, വൈസ് പ്രസിഡന്റ് ഇളയിടത്ത് വേണുഗോപാൽ, സെക്രട്ടറി കെ എം ശശിധരൻ, പി കെ ലക്ഷ്മിദാസ്, കെ സി മോഹൻദാസ് സംബന്ധിച്ചു.

eng­lish sum­ma­ry; Bank share­hold­ers on strike

you may also like this video;

Exit mobile version