Site icon Janayugom Online

ബിബിസി ഡോക്യുമെന്ററി; വിദ്യാർത്ഥികളുടെ ശിക്ഷ പിൻവലിക്കണമെന്ന് അക്കാദമിക് വിദഗ്ധർ

ബിബിസി ഡോക്യുമെന്ററി കാമ്പസിൽ പ്രദർശിപ്പിച്ചതിന് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ശിക്ഷ പിൻവലിക്കണമെന്ന് 50 ലധികം അക്കാദമിക് വിദഗ്ധർ ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏത് ഉറവിടത്തിൽ നിന്നും വിവരങ്ങൾ ലഭിക്കാനും സ്വയം തീരുമാനിക്കാനും സ്വതന്ത്രമായി പ്രകടിപ്പിക്കാനും കഴിയുന്ന ഇടമാണ് സർവകലാശാലയെന്ന് പറയേണ്ടതില്ലല്ലോയെന്ന് വൈസ് ചാൻസലർ യോഗേഷ് സിങിനെ അഭിസംബോധന ചെയ്ത കത്തിൽ പറയുന്നു. 

നരേന്ദ്ര മോഡിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് വിദ്യാർത്ഥികളെ കാമ്പസിൽ നിന്നും വിലക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ മുതിർന്നവരാണെന്നും അവർക്ക് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും അധ്യാപകരും അധികൃതരും അവരുടെ ചിന്തകളെ നിയന്ത്രിക്കാനോ വിവര സ്രോതസുകൾ ഉപയോഗിക്കുന്നത് തടയാനോ പാടില്ലെന്നും കത്തില്‍ പറയുന്നു. 

അവകാശം വിനിയോഗിക്കുമ്പോൾ നാമെല്ലാവരും പാലിക്കേണ്ട വ്യവസ്ഥ അത് വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കരുത് എന്നതാണ്.
ഡൽഹി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളായ ലോകേഷ് ചുഗ്, രവീന്ദർ സിങ് എന്നിവരെ ഒരു വർഷത്തേക്ക് പരീക്ഷകൾ ഉൾപ്പെടെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്നും വിലക്കുകയും ജനുവരി 27ന് അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിച്ചതിന് മറ്റ് ആറ് വിദ്യാർത്ഥികളോട് രേഖാമൂലം ക്ഷമാപണം സമർപ്പിക്കാൻ സര്‍വകലാശാല ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡോക്യുമെന്ററി ഒരിക്കലും നിരോധിച്ചിട്ടില്ലെന്നും പ്രദര്‍ശനം ഗുരുതരമായ കുറ്റമല്ലെന്നും അക്കാദമിക് വിദഗ്ധര്‍ കത്തിൽ പറഞ്ഞു.

Eng­lish Sum­ma­ry: BBC Doc­u­men­tary; Aca­d­e­m­ic experts want with­draw­al of pun­ish­ment of students

You may also like this video

Exit mobile version