ഇന്ത്യയിലെ ബാങ്കിംഗ് ഇടപാടുകാർക്ക് കർശനമായ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകൾ എന്നെന്നേക്കുമായി ക്ലോസ് ചെയ്യാനുള്ള വിപുലമായ ദൗത്യത്തിന് 2026 ഫെബ്രുവരി 1 മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കമിടുന്നു. രാജ്യത്തെ ബാങ്കിംഗ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള ഈ കർശന നിർദ്ദേശം പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള അക്കൗണ്ടുകളെയാണ് ബാധിക്കുക. ഒരു വർഷമായി യാതൊരുവിധ ഇടപാടുകളും നടക്കാത്ത ‘ഇനാക്ടീവ്’ അക്കൗണ്ടുകൾ, രണ്ട് വർഷത്തിലേറെയായി നിശ്ചലമായി കിടക്കുന്ന ‘ഡോർമെന്റ്’ അക്കൗണ്ടുകൾ, യാതൊരു ആവശ്യവുമില്ലാതെ തുറന്നുവച്ചിരിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടെന്നോ അല്ലെങ്കിൽ പലിശ കൃത്യമായി വരുന്നുണ്ടെന്നോ കരുതി ഇടപാടുകൾ നടത്താതിരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അല്ലാത്തപക്ഷം ഫെബ്രുവരി ഒന്ന് മുതൽ അത്തരം അക്കൗണ്ടുകൾ ബാങ്ക് രേഖകളിൽ നിന്ന് അപ്രത്യക്ഷമായേക്കാമെന്നും ആർബിഐ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെങ്കിലും അവയിൽ പകുതിയോളം അക്കൗണ്ടുകൾ നിലവിൽ പ്രവർത്തനരഹിതമാണ്. ഇത്തരം ‘സൈലന്റ്’ അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്കും തട്ടിപ്പുകാർക്കും കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിനും വലിയ താവളമായി മാറുന്നു എന്നതാണ് ആർബിഐയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച പ്രധാന ഘടകം. ബാങ്ക് മൊബൈൽ ആപ്പിൽ വെറുതെ ലോഗിൻ ചെയ്തത് കൊണ്ടുമാത്രം അക്കൗണ്ട് സജീവമായി കണക്കാക്കില്ലെന്നും ഉപഭോക്താവ് നേരിട്ട് പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ഫണ്ട് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്താൽ മാത്രമേ അക്കൗണ്ട് നിലനിൽക്കൂ എന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അക്കൗണ്ട് പൂട്ടിയാൽ അതിലെ പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെങ്കിലും അത് തിരികെ ലഭിക്കുന്നതിന് വലിയ നിയമപരമായ കടമ്പകൾ കടക്കേണ്ടി വരും. ക്ലോസ് ചെയ്യുന്ന അക്കൗണ്ടുകളിലെ തുക ആർബിഐയുടെ ‘ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ്’ ഫണ്ടിലേക്കാണ് മാറ്റുക. ഈ പണം പിന്നീട് ക്ലെയിം ചെയ്യണമെങ്കിൽ അക്കൗണ്ട് ഉടമ ബാങ്കിൽ നേരിട്ടെത്തി കെവൈസി രേഖകൾ ഹാജരാക്കി നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. കൂടാതെ ഡിഇഎ ഫണ്ടിലേക്ക് മാറ്റുന്ന തുകയ്ക്ക് പിന്നീട് പലിശ ലഭിക്കില്ല എന്നതും ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

