Site icon Janayugom Online

വീടുകളില്‍ കയറിയിറങ്ങി കരടി

ചക്കുപള്ളം വലിയപാറയില്‍ സിറ്റൗട്ടില്‍ കണ്ടെത്തിയ കരടിയുടെ കാല്‍പാദങ്ങള്‍.

വീടുകളില്‍ കരടി കയറിയിറങ്ങിയതില്‍ ആശങ്കയില്‍ ചക്കുപള്ളം നിവാസികള്‍. കരിമ്പിന്‍തറ ജോസുകുട്ടി, കിഴക്കേമുറി കുഞ്ഞുമോന്‍ എന്നിവരുടെ വീടിന്റെ സിറ്റൗട്ടിലാണ് കരടി കയറിയത്. സിറ്റൗട്ടില്‍ പതിഞ്ഞ കാല്‍പാടുകള്‍ കരടിയുടെ തന്നെയെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിതികരിച്ചു.കരടിയും കാട്ടുപോത്തും അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ വിഹരിക്കാന്‍ തുടങ്ങിയതോടെ വീടിന് വെളിയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ചക്കുപള്ളം ആറാംമൈല്‍ വലിയപാറ നിവാസികള്‍. തമിഴ്‌നാട് അതിര്‍ത്തി വനമേഖലയായ ഇവിടേയക്ക് പുലി അടക്കുമുള്ള വന്യജീവികളുടെ ശല്യം കൃഷിയിടങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും കരടി വീടുകളില്‍ കയറാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഭീതിയിലായി.

ആഴ്ചകള്‍ക്ക് മുമ്പാണ് ഈ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി കൃഷിയിടങ്ങളില്‍ നാശംവിതച്ചത്. കൂടാതെ പുലിയുടെ സാന്നിധ്യവും ജനങ്ങളില്‍ ആശങ്ക പരത്തിയിരുന്നു. കാട്ടുപന്നിയും മുള്ളന്‍ പന്നിയും അടക്കമുള്ള വന്യജീവികള്‍ കൃഷിയിടങ്ങളില്‍ കയറി നാശനഷ്ടം വിതക്കുന്നത് പതിവായിരിക്കുകയാണ്. ജനവാസ മേഖലയില്‍ കരടി എത്തിയതോടെ ഇപ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെ വീടിന് വെളിയിലിറങ്ങാന്‍ ഭയക്കുകയാണ്. അടിയന്തരമായി വനാതിര്‍ത്തി മേഖലയില്‍ ട്രെഞ്ച് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികളുടെ ഭീതി അകറ്റാന്‍ വനംവകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് ചക്കുപള്ളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കുസുമം സതീഷ് ആവശ്യപ്പെട്ടു.

eng­lish summary;Bear into hous­es in Idukki
you may also like this video;

Exit mobile version