Site iconSite icon Janayugom Online

ബംഗാള്‍ ഒബിസി പട്ടിക; 35 സമുദായങ്ങളെ ഒഴിവാക്കാന്‍ നിര്‍ദേശം

പശ്ചിമബംഗാളിലെ ഒബിസി(മറ്റ് പിന്നാക്ക വിഭാഗം) പട്ടികയില്‍ നിന്ന് 35 സമുദായങ്ങളെ ഒഴിവാക്കാന്‍ ദേശീയപിന്നാക്ക വിഭാഗ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൂടുതലും മുസ്ലിം സമുദായങ്ങളെയാണ് ഒഴിവാക്കുന്നത്. 2011ല്‍ പശ്ചിമബംഗാള്‍ 46 സമുദായങ്ങളെ കേന്ദ്ര ഒബിസി പദവിക്കായി നിര്‍ദേശിക്കുകയും ഇതില്‍ 37 എണ്ണം അംഗീകരിച്ച് 2014ന് വിജ്ഞാപനം ചെയ്യുകയും ചെയ്തു. 2023ല്‍ കമ്മിഷന്‍ എന്‍ട്രികള്‍ പുനഃപരിശോധിച്ചപ്പോഴാണ് 35 സമുദായങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 

പട്ടികയില്‍ കൂടുതല്‍ മുസ്ലിം സമുദായങ്ങളെ ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ സൂക്ഷ്മ പരിശോധനയത്തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയതെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ഗംഗാറാം അഹിര്‍ പറ‍ഞ്ഞു. ഒബിസി പട്ടികയില്‍ കൂടുതല്‍ മുസ്ലിം വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ സംസ്ഥാനസര്‍ക്കാരിന്റെ നടപടി റദ്ദ് ചെയ്ത കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് 35 വിഭാഗഗങ്ങളെ പുറത്താക്കാനുള്ള ശുപാര്‍ശ കമ്മിഷന്‍ നല്‍കിയത്. മേയ് മാസത്തില്‍ പശ്ചിമബംഗാളിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയുന്നതിനായി മൂന്ന് മാസത്തിനുള്ളില്‍ പുതിയ സര്‍വേ നടത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Exit mobile version