Site iconSite icon Janayugom Online

ബെറ്റിങ് ആപ് കേസ്; യുവരാജ് സിംഗും സോനു സൂദും ഉൾപ്പെടെയുള്ള താരങ്ങളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ കായിക താരങ്ങളുടെയും ചലച്ചിത്ര താരങ്ങളുടെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, നടൻ സോനു സൂദ്, തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രവർത്തി തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കൂടാതെ നടി നേഹ ശർമ്മ, മോഡൽ ഉർവശി റൗട്ടേലയുടെ അമ്മ, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. സൂദിന്റെ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ, ചക്രവർത്തിയുടെ 59 ലക്ഷം രൂപ, യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപ, നേഹ ശർമ്മയുടെ 1.26 കോടി രൂപ, ഉത്തപ്പയുടെ 8.26 ലക്ഷം രൂപ, ഹസ്രയുടെ 47 ലക്ഷം രൂപ, റൗട്ടേലയുടെ അമ്മയുടെ 2.02 കോടി രൂപ എന്നിങ്ങനെ കണ്ടുകെട്ടിയ തുകയിൽ ഉൾപ്പെടുന്നു.

1xBet എന്ന ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഈ പ്ലാറ്റ്‌ഫോം വ്യാജ വെബ്‌സൈറ്റുകളിലൂടെയും വിദേശ സ്ഥാപനങ്ങളിലൂടെയും നിയമവിരുദ്ധമായി പണം കടത്തിയെന്നാണ് കണ്ടെത്തൽ. ഈ ആപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി താരങ്ങൾ കൈപ്പറ്റിയ വരുമാനം നിയമവിരുദ്ധമാണെന്ന് കണക്കാക്കിയാണ് നടപടി. നേരത്തെ സമാനമായ കേസിൽ മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാന്റെയും സുരേഷ് റെയ്‌നയുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഈ കേസിൽ അന്വേഷണം ഊർജിതമാക്കിയത്. ഇതിന് മുന്നോടിയായി ഈ താരങ്ങളെയെല്ലാം ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു.

Exit mobile version