Site iconSite icon Janayugom Online

ഭഗത് സിംഗിന്റെ വിചാരണ രേഖകൾ വിട്ടുനൽകണം; യുകെയുടെ സഹായം തേടി പഞ്ചാബ് മുഖ്യമന്ത്രി

വിപ്ലവവീരൻ ഭഗത് സിംഗിന്റെ വിചാരണയുമായി ബന്ധപ്പെട്ട സിനിമകൾ, ടേപ്പുകൾ, മറ്റ് ആർക്കൈവൽ രേഖകൾ എന്നിവ ലഭ്യമാക്കുന്നതിന് പഞ്ചാബ് സർക്കാർ യുകെയുടെ സഹായം തേടി. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ആൽബ സ്മെറിലിയോയ്ക്ക് അയച്ച കത്തിലൂടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഭഗത് സിംഗ്, സുഖ്‌ദേവ് ഥാപ്പർ, ശിവറാം ഹരി രാജ്ഗുരു എന്നിവരുടെ വിചാരണാ നടപടികളുടെ യഥാർത്ഥ ഓഡിയോ-വീഡിയോ റെക്കോർഡിംഗുകളും ചരിത്രരേഖകളും നിലവിൽ സ്കോട്ട്ലൻഡിലെ ഒരു മ്യൂസിയത്തിലോ ചരിത്രപരമായ നിയമ ആർക്കൈവുകൾ സൂക്ഷിക്കുന്ന സ്ഥാപനത്തിലോ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഈ രേഖകൾക്ക് പഞ്ചാബിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ചരിത്രകാരന്മാർക്കും വലിയ വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അക്കാദമിക് പഠനത്തിനും ഡിജിറ്റൽ സംരക്ഷണത്തിനുമായി ഈ രേഖകൾ ലഭ്യമാക്കണമെന്നാണ് ആവശ്യം. പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലുള്ള ഖട്കർ കലാനിലെ ‘ഷഹീദ് ഭഗത് സിംഗ് ഹെറിറ്റേജ് കോംപ്ലക്സിൽ’ ഇവ പ്രദർശിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. നീതി, ത്യാഗം, മാനുഷിക അന്തസ്സ് എന്നീ സാർവത്രിക ആശയങ്ങളെ മുൻനിർത്തി രേഖകളുടെ പകർപ്പുകൾ പങ്കുവെക്കണമെന്ന് ഭഗവന്ത് മാൻ അഭ്യർത്ഥിച്ചു. 1931 മാർച്ച് 23നാണ് ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ജോൺ സോണ്ടേഴ്സിനെ വധിച്ച കേസിൽ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയത്.

Exit mobile version