മധ്യപ്രദേശ് പൊലീസ് പരിശീലന കേന്ദ്രങ്ങളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കിയ എ ഡി ജി പിയുടെ നിർദേശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. മധ്യപ്രദേശിലെ എട്ട് പൊലീസ് ട്രെയിനിങ് സ്കൂളുകളിലും രാത്രിയിലെ ധ്യാനത്തിന് മുമ്പ് പരിശീലനം നേടുന്നവരെക്കൊണ്ട് ഭഗവദ്ഗീതയിലെ ഒരു അധ്യായം വായിപ്പിക്കണമെന്നാണ് എ ഡി ജി പി രാജാ ബാബു സിങ് നിർദേശം നൽകിയിരിക്കുന്നത്.
വിവാദം ഉയർന്നതോടെ എ ഡി ജി പി രാജാ ബാബു സിങ് വിശദീകരണവുമായി രംഗത്തെത്തി. അച്ചടക്കവും ധാർമിക ബോധവും വളർത്താനാണ് ഭഗവദ്ഗീത ക്ലാസുകളെന്ന് അദ്ദേഹം പറഞ്ഞു. “ശ്രീകൃഷ്ണൻ്റെ മാസമാണെന്ന് വേദങ്ങളിൽ പറയപ്പെടുന്ന മാർഗശീർഷ മാസമാണിത്. ഈ പുണ്യമാസത്തിൽ എല്ലാ പൊലീസ് സൂപ്രണ്ടുമാരും അവരുടെ പൊലീസ് ഉദ്യോഗസ്ഥരെ ശ്രീമദ് ഭഗവദ്ഗീതയുടെ ഒരു അധ്യായം വായിപ്പിക്കണമെന്നാണ് കരുതുന്നത്. രാത്രിയിലെ ധ്യാനത്തിന് മുമ്പ്, കഴിയുമെങ്കിൽ കൂടുതൽ ഉചിതം,” എ ഡി ജി പി അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ഇതേ ട്രെയിനിങ് സ്കൂളുകളിൽ തുളസീദാസിൻ്റെ രാമചരിതമാനസത്തിലെ ശ്ലോകങ്ങൾ ചൊല്ലാൻ അദ്ദേഹം നിർദേശം നൽകിയിരുന്നു. ഇത് 4,000 പരിശീലനാർത്ഥികളിൽ അച്ചടക്കവും ധാർമിക വ്യക്തതയും വളർത്തിയെടുക്കുമെന്നാണ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.
പൊലീസിനെ കാവിവൽക്കരിക്കാനുള്ള ഭരണഘടനാ വിരുദ്ധ ശ്രമമാണിതെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. “ഓരോ വ്യക്തിക്കും അവരവരുടെ വിശ്വാസം പിന്തുടരാൻ കഴിയണം. സേനയെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് മധ്യപ്രദേശിൽ ആരംഭിച്ചത്,” കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ഈ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

