Site icon Janayugom Online

ഭീമാകൊറേഗാവ് കേസ്; എന്‍ഐഎ കോടതിക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ഭീമാകൊറേഗാവ് കേസില്‍ എന്‍ഐഎ കോടതിക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. കേസിൽ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലും മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശം.

ഭീമാകൊറേഗാവ് കലാപ കേസില്‍ സന്നദ്ധ പ്രവര്‍ത്തകരും അദ്ധ്യാപകരും സാഹിത്യകാരന്മാരും ഉള്‍പ്പടെ പതിനഞ്ചിലധികം പേരാണ് ജയിലിലുള്ളത്. നാല് വര്‍ഷത്തിലധികമായി പലരും വിചാരണ തടവുകാരായി കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെടല്‍. പ്രതികള്‍ക്കെതിരെ ഇതുവരെയും കുറ്റം ചുമത്താത്തത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. 

മൂന്ന് മാസത്തിനകം എല്ലാ പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്തുകയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ തീരുമാനം എടുക്കുകയും വേണമെന്നും കോടതി ഉത്തരവിട്ടു. വിചാരണ നടപടികളും വേഗത്തിലാക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് കവി വരവര റാവുവിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. അദ്ധ്യാപിക സുധ ഭരധ്വാജിനും ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് ജാമ്യം നല്‍കി. എന്നാല്‍ പത്തിലധികം പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ജാമ്യം കിട്ടിയാതെ ജയില്‍ വെച്ച് ഫാ. സ്റ്റാന്‍ സ്വാമി മരിച്ചത് വലിയ വിവാദമായിരുന്നു. മനുഷ്യാവകാശ ലംഘനമാണ് ഭീമാകോറേഗാവ് കേസിന്‍റെ പേരില്‍ നടക്കുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് നടപടികള്‍ വേഗത്തിലാക്കാനുള്ള സുപ്രീംകോടതി ഇടപെടല്‍.

Eng­lish Summary:Bhimakorogaon case; Supreme Court ulti­ma­tum to NIA court
You may also like this video

Exit mobile version