Site iconSite icon Janayugom Online

ബിഎച്ച്‌യു കൂട്ടബലാത്സംഗക്കേസ്: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ഉത്തര്‍ പ്രദേശിലെ വാരാണസി ഐഐടി കാമ്പസിനുള്ളില്‍ ബിടെക് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബിജെപി ഐടി സെല്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 

സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ബിജെപി ഐടി സെല്‍ വാരാണസി മെട്രോപോളിറ്റൻ കോഓര്‍ഡിനേറ്റര്‍ കുനാല്‍ പാണ്ഡെ, സഹകണ്‍വീനര്‍ സാക്ഷാം പട്ടേല്‍ എന്നിവരും ആനന്ദ് എന്ന അഭിഷേക് ചൗഹാനുമാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.

നവംബര്‍ ഒന്നിന് പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കാമ്പസിലെ ഗാന്ധി സ്മൃതി ഹോസ്റ്റലിന് സമീപം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ ബൈക്കിലെത്തിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ പകര്‍ത്തുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ഫോണും സംഘം പിടിച്ചുവാങ്ങി.

പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയിരുന്നു. കാമ്പസിലെ 170ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മുതിര്‍ന്ന ബിജെപി നേതാക്കളാണ് പ്രതികളെ സംരക്ഷിച്ചതെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: BHU gang-rape case: Three peo­ple includ­ing two BJP work­ers arrested

You may also like this video

Exit mobile version