Site icon Janayugom Online

പൊതുവിതരണത്തിനുള്ള ഗോതമ്പ് വിഹിതത്തില്‍ വന്‍ ഇടിവ്

പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യപ്പെടുന്ന ഗോതമ്പിന്റെ വിഹിതത്തില്‍ ഇടിവ്. 2022 ഒക്ടോബര്‍ വരെ അനുവദിച്ച 115 ലക്ഷം ടണ്‍ ഗോതമ്പില്‍ നിന്ന് 103 ലക്ഷം ടണ്ണാണ് വിതരണം ചെയ്തത്. 2021ല്‍ 139 ലക്ഷം ടണ്ണില്‍ നിന്ന് 123 ലക്ഷം ടണ്‍ ഗോതമ്പ് വിതരണം ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ ഗോതമ്പ് വിതരണത്തിലുണ്ടായ 16 ശതമാനത്തിന്റെ ഇടിവ് പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്ന രാജ്യത്തെ 80 കോടി ജനങ്ങളെ സാരമായി ബാധിക്കും. ഗോതമ്പിന്റെ അഭാവം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത അരിക്ക് ഗുണനിലവാരവും മോശമായിരുന്നു. ഗോതമ്പ് ക്ഷാമം നികത്താൻ സർക്കാർ പൊതുവിതരണ സംവിധാനത്തിലൂടെ അരി വിതരണം ചെയ്യാൻ ശ്രമിച്ചതോടെ അരി ശേഖരവും കുറഞ്ഞ സ്ഥിതിയാണ് രാജ്യത്തുളളത്.

ഗോതമ്പിന്റെ റെക്കോഡ് വിളവെടുപ്പ് ഉണ്ടായിരുന്നിട്ടും ഗോതമ്പിന്റെ മൊത്തവില സൂചിക 26 ശതമാനമാണ് വര്‍ധിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഗോതമ്പ് ശേഖരത്തില്‍ നിന്ന് വിട്ടുനല്‍കാന്‍ കഴിയുമെങ്കിലും കേന്ദ്ര ഗോതമ്പ് സ്റ്റോക്ക് ഏറ്റവും കുറഞ്ഞ നിരക്കായ 210.46 ലക്ഷം ടണ്ണിലേക്ക് താഴ്ന്നതും തിരിച്ചടിയായി. ഉക്രെയ്‌ൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ വില ഉയരുന്നത് മുതലെടുക്കാൻ ഗോതമ്പ് കയറ്റുമതി ചെയ്യാമെന്ന കേന്ദ്ര സര്‍ക്കാര്‍ നയമാണ് വിതരണത്തെ താളം തെറ്റിച്ചത്. അവസരം മുതലെടുത്ത് നല്ല ലാഭം നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാന പ്രകാരം വ്യാപാരികള്‍ കർഷകരിൽ നിന്ന് വൻതോതിൽ ഗോതമ്പ് വാങ്ങി. സ്വാഭാവികമായും സര്‍ക്കാര്‍ സംഭരണ ഏജന്‍സികളിലെ ഗോതമ്പിന്റെ അളവ് കുറഞ്ഞു.

കൃത്യമായ ധാരണയില്ലാത്ത ഗോതമ്പിന്റെ കയറ്റുമതി നയം പൊതുവിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായി. അതേസമയം, വില വര്‍ധിച്ചതോടെ സ്വകാര്യ ഗോതമ്പ് സ്റ്റോക്കുകള്‍ വിപണിയിലിറങ്ങി. പൊതുവിതരണ ശൃംഖലയില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ ഉയര്‍ന്ന വിലയില്‍ ഗോതമ്പ് വാങ്ങാന്‍ നിര്‍ബന്ധിതരായി. ഗോതമ്പ് വിതരണം സര്‍ക്കാരിന് പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നിരിക്കെ വിലയിലെ വര്‍ധനവ് മാറ്റമില്ലാതെ തുടരുമെന്നും വിദഗ്‍ധര്‍ പറയുന്നു.

Eng­lish Sum­ma­ry : Big drop in wheat allo­ca­tion for pub­lic distribution
You may also like this video

Exit mobile version