ഫിഫ റാങ്കിങ്ങില്‍ വീണ്ടും ഇന്ത്യക്ക് വന്‍ തിരിച്ചടി. എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിന് പിന്നാലെ ആറ് സ്ഥാനങ്ങള്‍ നഷ്ടമായ ഇന്ത്യ നിലവില്‍ 142-ാം സ്ഥാനത്താണ്. ഏഷ്യന്‍ കപ്പിലെ അഞ്ച് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും രണ്ട് സമനിലയുമായിരുന്നു ഫലം. ഒരു ദശകത്തിലെ മോശം റാങ്കിലാണ് ഇന്ത്യ.
2015ൽ 173-ാം സ്ഥാനത്ത് എത്തിയതാണ് റാങ്കിങ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം. അതേസമയ ആദ്യ നാല് സ്ഥാനങ്ങളിലും മാറ്റമില്ല. സ്പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍. തുടർച്ചയായ 31 മത്സങ്ങളിൽ തോൽവി അറിയാതെ അടുത്ത വർഷത്തെ ലോകകപ്പിന് സ്പെയിന്‍ യോഗ്യത നേടിയിരുന്നു. ബ്രസീല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി പോര്‍ച്ചുഗല്‍ ആറാമതും നെതര്‍ലന്‍ഡ്സ് ഏഴാം സ്ഥാനത്തേക്കും വീണു. ബെൽജിയം എട്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജർമ്മനി, ക്രൊയേഷ്യ എന്നീ ടീമുകള്‍ ഓരോ സ്ഥാനമുയര്‍ന്ന് യഥാക്രമം ഒമ്പത്, 10 എന്നീ സ്ഥാനങ്ങളിലെത്തി.

