നെല്ലിക്കുഴിയില്‍ ഡെന്റല്‍ വിഭാഗം ഹൗസ് സര്ജന് മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തോക്ക് നൽകിയ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുന്നു. എട്ട് ദിവസത്തേക്കു കസ്റ്റഡിയില്‍ ലഭിച്ച പ്രതികളില്‍നിന്നു കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കേരളത്തിലേക്കു കൂടുതല്‍ തോക്കുകള്‍ കടത്തിയിട്ടുണ്ടെന്ന സൂചനയുള്ള സാഹചര്യത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും. ഇവരുടെ കൂട്ടാളികള്‍ കേരളത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍, മറ്റാര്‍ക്കും തോക്ക് നല്‍കിയിട്ടില്ലെന്ന മൊഴിയാണു പ്രതികള്‍ നല്‍കുന്നതെന്നാണു വിവരങ്ങള്‍.
അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീഹാര്‍ സ്വദേശികളായ സോനുകുമാര്‍ (22), മനീഷ്കുമാര്‍ വര്‍മ (21) എന്നിവരെയാണു പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനും തെളിവെടുപ്പ് നടത്താനും വേണ്ടിയാണു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. നെല്ലിക്കുഴിയില്‍ ഡോ. മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് രാഖിലിന് നല്‍കിയത് ഇവരാണെന്നു കണ്ടെത്തിയായിരുന്നു അറസ്റ്റ്.
English Summary : bihar natives being questioned by police in manasa murder