Site icon Janayugom Online

മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം രാജ്യത്തിന് അപകടകരം: ബിനോയ് വിശ്വം

കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം രാജ്യത്തിന് അപകടകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യൂണിയന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി മാറ്റിയെഴുതിയതോടെ രാജ്യത്തെ തൊഴിലാളികള്‍ അരക്ഷിതാവസ്ഥയിലായി. കേന്ദ്ര നയം മൂലം പൊതുമേഖല സ്ഥാപനങ്ങളെല്ലാം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. എല്ലാ മേഖലകളിലും സ്വകാര്യ മൂലധന നിക്ഷേപം കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നത്. ഇതോടെ രാജ്യത്തെ സേവന — വേതന വ്യവസ്ഥകള്‍ ഇല്ലാതാകും. മോഡി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിന് ബദല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നു. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജീവനക്കാരും തൊഴിലാളികളും തയ്യാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആ‌ഞ്ചലോസ് അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജി എസ് ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ പുനസംഘടന എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി മാത്യു ടി തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എം എം ജോര്‍ജ്ജ് വിഷയാവതരണം നടത്തി. ട്രേഡ്‌യൂണിയന്‍ സുഹൃത് സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഡി സജി അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ആദരിക്കലും സിപിഐ ദേശീയ എക്സി അംഗം അഡ്വ കെ പ്രകാശ് ബാബു നിര്‍വ്വഹിച്ചു. ഇന്ന് പൊതുചര്‍ച്ച, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.

Eng­lish Sum­ma­ry: binoy viswam against naren­dra modi
You may also like this video

Exit mobile version