മലയാളത്തിന്റെ സാഹിത്യ സാംസ്കാരിക ജീവിതത്തിൽ മാഞ്ഞുപോകാത്ത ഉജ്ജ്വല ശോഭ പരത്തിയ മനുഷ്യസ്നേഹിയായ എഴുത്തുകാരനാണ്എം.കെ . സാനു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചനസന്ദേശത്തിൽ പറഞ്ഞു. എഴുത്തുകാരനും സാഹിത്യ നിരൂപകനും വാഗ്മിയും അധ്യാപകനും എന്നെല്ലാമുള്ള നിലയിൽ നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെത്. നവോത്ഥാന മൂല്യങ്ങളോടും പുരോഗമന ചിന്തകളോടും ജീവിതകാലത്ത് എന്നും അചഞ്ചലമായ കൂറാണ് അദ്ദേഹം പുലർത്തിയിരുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നിത്യസഹയാത്രികനായിരുന്നു ശ്രീ എം.കെ.സാനു.നിയമസഭാ സാമാജികൻ എന്ന നിലയിലും അദ്ദേഹം അംഗീകാരം നേടി.
സാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ ദന്തഗോപുരവാസികൾ ആയിരിക്കണം എന്ന് കാഴ്ചപ്പാടിനോട് ഒരിക്കലും അദ്ദേഹം സന്ധി ചെയ്തില്ല.
മനുഷ്യർ വേദനിച്ചിടത്തെല്ലാം ഓടിയെത്തുകയും സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും ഇടപെടുകയും ചെയ്തു അദ്ദേഹം. വാർദ്ധക്യത്തെയും അവശതകളെയും എല്ലാം അവഗണിച്ചുകൊണ്ട് അവസാനകാലം വരെ പ്രവർത്തനനിരതനായിരുന്നു എം കെ സാനു.സാഹിത്യ രചനകളിലോ നിരൂപണങ്ങളിലോ മാത്രമായി ആ ധീഷണ ഒതുങ്ങി നിന്നില്ല. ചങ്ങമ്പുഴ : നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം,ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ,ശ്രീനാരായണഗുരു,സഹോദരൻ അയ്യപ്പൻ എന്നിങ്ങനെയുള്ള ജീവൻ തുടിക്കുന്ന ജീവചരിത്ര രചനകളും അദ്ദേഹത്തിന്റെതായിട്ടുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

