Site icon Janayugom Online

വരാപ്പുഴ ആർച്ച് ബിഷപ്പുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി

രാജ്യത്തെ ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണെന്നും മണിപ്പൂരിൽ ഉണ്ടായ കലാപത്തിന്റെ ഞെട്ടിക്കുന്ന വേദനകൾ എല്ലാ ക്രൈസ്തവ സഭകളിലെ വിശ്വാസികൾക്കുമുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു. സംസാരിച്ചതിൽ ഏറിയ പങ്കും ഫ്രാൻസിസ് മാർപാപ്പയെ കുറിച്ചായിരുന്നു. കമ്മ്യൂണിസ്റ്റായ തനിക്കും ക്രൈസ്തവ സഭയുടെ ആർച്ച് ബിഷപ്പായ അദ്ദേഹത്തിനും മനുഷ്യന്റെ വ്യഥകളെപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. മനുഷ്യനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത കൂട്ടത്തിൽ രാഷ്ട്രീയവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലിങ്ങളെ ഒന്നാം നമ്പർ ശത്രുവായും രണ്ടാമതായി ക്രിസ്ത്യാനിയെയും മൂന്നാമതായി കമ്മ്യൂണിസ്റ്റുകാരെയും വേട്ടയാടുന്ന ബിജെപിയുടെ സംഘ്പരിവാർ ആശയത്തെക്കുറിച്ച് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. ഡൽഹിയിൽ നിന്നും എളുപ്പത്തിൽ പോകാൻ കഴിയുന്ന മണിപ്പൂരിൽ കലാപമുണ്ടായ പ്പോള്‍ സന്ദർശിക്കാൻ പ്രധാനമന്ത്രി മോഡിക്ക് ഇതുവരെ സാധിച്ചില്ല. എന്നാൽ പലവട്ടം കേരളത്തിൽ വരാൻ സമയം കണ്ടെത്തുകയും ചെയ്തു. വിവസ്ത്രരാക്കപ്പെട്ട് തെരുവിലൂടെ നടത്തപ്പെട്ട സ്ത്രീകളെ കാണാനും കേൾക്കാനും മോഡിക്കായില്ല. ഈ സംഭവത്തിൽ ഖേദിക്കുന്നു എന്നുപോലും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടുകളാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. കേന്ദ്രസർക്കാർ പലതരത്തിൽ കേരളത്തെ ദ്രോഹിക്കുകയാണെന്നും വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Eng­lish Summary:Binoy Viswam met with Vara­puzha Archbishop
You may also like this video

Exit mobile version