Site iconSite icon Janayugom Online

ഐഡി പരിശോധനയ്ക്ക് മുഖം കാണിക്കാൻ ബുര്‍ഖ മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി: പ്രതിഷേധം ശക്തം

burqaburqa

പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ മാറ്റി പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയ്ക്കെതിരെ കേസെടുത്തു. മുഖാവരണം മാറ്റാൻ മാധവി ലത വോട്ടർമാരോട് ആവശ്യപ്പെടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരിശോധന. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ റൊണാൾഡ് റോസ് പൊലീസിനോട് നിർദേശിക്കുകയായിരുന്നു. 

മാലക്പേട്ട് പൊലീസ് ഐപിസി 171 , 186 505 (1) ‚132 ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ തനിക്ക് വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കാൻ അവകാശമുണ്ടെന്നാണ് സംഭവം വിവാദമായതോടെ ലതയുടെ വാദം. അതേസമയം ഒരു സ്ഥാനാർത്ഥിക്കും വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കാനായി അവരുടെ മൂടുപടം ഉയർത്താൻ അവകാശമില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ റൊണാൾഡ് റോസ് പറഞ്ഞു. മാത്രമല്ല വോട്ടര്‍മാരുടെ ഐഡന്റിറ്റിയില്‍ സംശയം ഉണ്ടെങ്കില്‍ അക്കാര്യം പോളിങ് ഓഫീസറോട് വ്യക്തമാക്കാമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിൽനിന്ന് നാലു വട്ടം എംപിയായ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയാണ് മാധവി ലതയുടെ എതിർ സ്ഥാനാര്‍ത്ഥി. ഇത് രണ്ടാം തവണയാണ് മാധവി ലത വിവാദത്തിലാകുന്നത്. രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലിംപള്ളിക്ക് നേരെ ശരം തൊടുക്കുന്ന ആംഗ്യം കാട്ടിയതിന് ഇവര്‍‌ക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. 

Eng­lish Sum­ma­ry: BJP can­di­date asked to change burqa to show face for ID check: Protests are strong

You may also like this video

Exit mobile version