കേന്ദ്രബജറ്റിലൂടെ ബിജെപി കേരളത്തെ അപമാനിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനത്തിന് മുന്നോടിയായി പഴയങ്ങാടിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രബജറ്റിനെതിരായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ ബിജെപിയെ സഹായിക്കുന്ന നിലപാട് ആണ് കോൺഗ്രസ് സ്വീകരിക്കുന്നത്. യുഡിഎഫ് ജയിച്ചാലും ബിജെപിക്ക് ഭരിക്കാമെന്ന് മറ്റത്തൂർ തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ്, ആർഎസ്എസ്, ബിജെപി ബാന്ധവം ഉണ്ടാകും. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയും. അതു കൊണ്ട് തന്നെ മൂന്നാമതും ഇടതുപക്ഷം കേരളത്തിൽ ഭരണത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അസംബന്ധമാണ്. കോൺഗ്രസും ബിജെപിയും അവസരവാദ നിലപാടാണ് സ്വീകരിക്കുന്നത്. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും എന്തിന് കണ്ടുവെന്നും കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു. സ്വർണ്ണകൊള്ള അന്വേഷണം യുഡിഎഫിലേക്കും ബിജെപി നേതാക്കളിലേക്കും എത്തിയതോടെ ആവേശത്തോടെ വാർത്തകൾകൊടുത്ത മാധ്യമങ്ങൾക്കും ഇപ്പോ മിണ്ടാട്ടം ഇല്ലാതായി.
അതിവേഗ പാതയിൽ സ്വന്തമായി ഓഫിസ് തുറന്ന ഇ ശ്രീധരന്റെ നീക്കം ജനങ്ങളെ പറ്റിക്കാനാണ്. ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങുന്നതിന് മുമ്പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ പറ്റില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾക്ക് എന്തും പറയാം. പാർട്ടി പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ല. കുഞ്ഞികൃഷ്ണൻ പറയുന്നതുപോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വിമതനും കുലംകുത്തിയുമായ അയാള്‍ പാർട്ടിയെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്നത് ആരോപണം മാത്രമാണ്. വ്യക്തവും സുതാര്യവുമായ കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രബജറ്റിലൂടെ ബിജെപി കേരളത്തെ അപമാനിക്കുന്നു: എം വി ഗോവിന്ദൻ

