Site iconSite icon Janayugom Online

വിമാനം പറന്നുകൊണ്ടിരിക്കെ എമര്‍ജന്‍സി ഡോര്‍ തുറന്നു; ബിജെപി എംപിക്കെതിരെ അന്വേഷണം

വിമാനം പറന്നുകൊണ്ടിരിക്കെ എമര്‍ജന്‍സി ഡോര്‍ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപിയുടെ ലോക്‌സഭാംഗം തേജസ്വി സൂര്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലാണ് എംപിയുടെ നടപടി ഗുരുതര സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. കഴിഞ്ഞ ഡിസംബര്‍ 10ന് ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇത് കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയര്‍ലൈന്‍ അധികൃതരും സിഐഎസ്എഫും സംഭവസ്ഥലത്തെത്തിയിരുന്നു.

അനുമതിയില്ലാതെ എമര്‍ജന്‍സി ഡോര്‍ തുറന്നതിന് തേജസ്വി സൂര്യ മാപ്പെഴുതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് യാത്രക്കാരന്‍ അനുമതിയില്ലാതെ തുറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് വിമാനത്താവള അധികൃതരും ഡിജിസിഎയും വെളിപ്പെടുത്തിയിരുന്നില്ല. ബിജെപിയുടെ ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത് എന്ന് യാത്രക്കാരിലൊരാള്‍ ദി ന്യൂസ് മിനുട്ടിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി എംപിക്കൊപ്പം തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയും ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: BJP’s Tejasvi Surya opens emer­gency exit of Indi­Go flight
You may also like this video

Exit mobile version