Site icon Janayugom Online

പിന്‍വാതില്‍ വഴി കരിനിയമങ്ങള്‍: സ്വകാര്യ ബില്ലുകള്‍ ആയുധമാക്കി ബിജെപി

ജനവിരുദ്ധ നയങ്ങള്‍ നിയമമാക്കുന്നതിന് സ്വകാര്യ ബില്ലുകളെ മറയാക്കി ബിജെപി. ഏകീകൃത വ്യക്തി നിയമം, ആരാധനാലയ സംരക്ഷണ നിയമം തുടങ്ങി ഭരണഘടനാ തത്വങ്ങളെ അട്ടമറിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ക്ക് വേണ്ടി ലോക് സഭയിലെയും രാജ്യസഭയിലെയും ബിജെപി അംഗങ്ങളെ ഉപയോഗിച്ച് സ്വകാര്യബില്‍ അവതരിപ്പിച്ച് ചര്‍ച്ചയുണ്ടാക്കി പാസാക്കിയെടുക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്. 

കഴിഞ്ഞ ഒന്നര വര്‍ഷമായി ഏകീകൃത വ്യക്തി നിയമം, ആരാധനാലയ സംരക്ഷണ നിയമം എന്നിവ പലതവണയാണ് സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമം, പിൻവലിക്കാനുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത് ബിജെപി എംപി ഹർനാഥ് സിങ്‌ യാദവാണ്. ആരാധനാലയത്തിന്റെ തൽസ്ഥിതി മാറ്റിമറിക്കുന്നത്‌ നിരോധിക്കുന്നതിനും അതിന്റെ മതപരമായ സ്വഭാവം 1947 ഓഗസ്റ്റ‌് 15ന്‌ നിലനിന്നിരുന്നതുപോലെ സംരക്ഷിക്കുന്നതിനുമുള്ള നിയമമാണിത്. ഈദ്ഗാഹ് പോലുള്ള സ്ഥലങ്ങള്‍ പിടിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയാണ് ഇതിനുപിന്നിലെന്നതിനാല്‍ പ്രതിപക്ഷം എതിര്‍ത്തു.
ഏക സിവിൽകോഡ്‌ സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം കിരോദി ലാൽ മീണയാണ്‌ യുസിസിക്കായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്‌. സഭയില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അധ്യക്ഷന്‍ അനുമതി നല്കുകയും ചെയ്തു.

സ്വകാര്യബില്‍ അവതരിപ്പിക്കുന്നതിന് ആദ്യം പാർലമെന്റിൽ നോട്ടീസ് നൽകണം. ബില്‍ ചട്ടപ്രകാരം അവതരിപ്പിക്കാമോ എന്ന് രാജ്യസഭാ സെക്രട്ടേറിയറ്റോ ലോക്‌സഭാ സെക്രട്ടേറിയറ്റോ പരിശോധിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ മാത്രം അതാത് സെക്രട്ടേറിയറ്റുകൾ നിയമമന്ത്രാലയത്തിന്റെ സഹായം തേടും. നിയമമന്ത്രാലയം അംഗീകരിച്ചാൽ ബില്‍ അവതരിപ്പിക്കാൻ അവസരം നൽകും. ഏതൊക്കെ ബില്‍ അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. സാധാരണ വെള്ളിയാഴ്ചകളിലാണ് ഇത്തരം ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകുക.
രാജ്യത്താകെ ഇതുവരെ 14 സ്വകാര്യ ബില്ലുകൾ മാത്രമാണ് നിയമമായിട്ടുള്ളത്. 1970 മുതൽ ഒരു സ്വകാര്യ ബില്ലും പാർലമെന്റ് പാസാക്കിയിട്ടില്ല. സ്വകാര്യബില്ലുകൾ സമഗ്രമാകാറില്ല എന്നതാണ് കാരണം. കേന്ദ്രസർക്കാർ നിയമമന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥതല ചർച്ചകളുടെയും കൂടിയാലോചനകളിലൂടെയും കൊണ്ടുവരുന്ന ബില്ലുകളുടെ സമഗ്രത ഒരു എംപി തയ്യാറാക്കുന്ന സ്വകാര്യ ബില്ലിൽ ഉണ്ടാകില്ല.

സ്വകാര്യ ബില്‍ സഭയ്ക്ക് മുമ്പില്‍ വന്നാല്‍ അത് പിൻവലിക്കാൻ അംഗത്തോട് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യുക. സമഗ്രമായ നിയമനിർമ്മാണം നടത്തുമെന്ന് ഉറപ്പ് നല്കിയാല്‍ ബില്‍ പിന്‍വലിക്കുകയാണ് കീഴ്‍വഴക്കം. ഇത് തെറ്റിച്ചാണ് സ്വന്തം അജണ്ട നടപ്പാക്കാന്‍ പാര്‍ട്ടി അംഗങ്ങളുടെ സ്വകാര്യബില്ലുകള്‍ക്ക് ചര്‍ച്ചാ അനുമതി നല്‍കുന്നത്.

Eng­lish Sum­ma­ry: Black laws through the back door: BJP uses pri­vate bills as a weapon

You may also like this video

Exit mobile version