Site iconSite icon Janayugom Online

ആന്ധ്രായിലെ പടക്കനിര്‍മാണ ശാലയിലെ സ്ഫോടനം: മരണം എട്ടായി

ആന്ധ്രയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരണം എട്ടായി. ഗുരുതരമായി പരിക്കേറ്റിരുന്ന ഒരു സ്ത്രീ കൂടി ഇന്ന് മരിച്ചു.
ഡോ. ബി ആർ അംബേദ്കർ കോനസീമ ജില്ലയിലെ റേയവരത്ത് പ്രവർത്തിച്ചിരുന്ന ഗണപത്രി ഗ്രാൻഡ് പടക്കനിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌ഫോടക വസ്തു യന്ത്രം ഉപയോഗിച്ച് പടക്കങ്ങൾക്കുള്ളിൽ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. വെലുഗുബന്തല സത്യബാബു (65), ചിറ്റുരി ശ്യാമള (38), കുടിപുടി ജ്യോതി (38), പെങ്കെ ശേഷരത്നം, ഒഡീഷ സ്വദേശി കെ സദാനന്ദ (48), പാകാ അരുണ (സോമേശ്വരം) എന്നിവരാണ് സംഭവസ്ഥത്തുവെച്ച് മരിച്ചവര്‍. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയില്‍ ക‍ഴിയവേ പൊട്നൂരി വെങ്കടരാമണ (56) രാത്രി മരിച്ചു. മറ്റൊരാൾ ഇന്ന് ചികിത്സയ്‌ക്കിടെ മരിച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടാവാമെന്നതും ഒരു സാധ്യതയായി ഉദ്യോഗസ്ഥർ കാണുന്നത്. ഫാക്ടറി മാനേജ്മെൻ്റ് അഗ്നിശമന മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് അവകാശപ്പെട്ടെങ്കിലും, അധിക ഉൽപ്പാദനം നടത്തിയതിനും പരിചയക്കുറവുള്ള തൊഴിലാളികളെ ജോലിയില്‍ നിയമിച്ചെന്നുമുള്ള കാര്യം പൊലീസ് കണ്ടെത്തി. സ്ഥലത്തെത്തിയ അഗ്നിശമനസേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

Exit mobile version