രാജ്യതലസ്ഥാനത്ത് കാർ സ്ഫോടനത്തിൽ 12 പേരുടെ ജീവനെടുത്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഭൂട്ടാനിലെത്തി. ഭൂട്ടാൻ രാജാവിൻ്റെ 70-ാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനാണ് മോഡിയുടെ യാത്ര. ഡൽഹി സ്ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി, കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് ഭൂട്ടാനിൽ വെച്ച് വ്യക്തമാക്കി. ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പും ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ അന്വേഷണവും പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.
ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിച്ച പുനാത്സാങ്ചു-II ജലവൈദ്യുതി പദ്ധതി മോഡി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ഊർജ്ജം പകരും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനം പ്രധാന ദേശീയ, ആത്മീയ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് ആര്യ അറിയിച്ചു. ഭൂട്ടാൻ രാജാവ്, നാലാമത്തെ രാജാവ്, പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ എന്നിവരുമായി ചർച്ചകൾ നടത്തുമെന്ന് മോദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് യാത്രയുടെ വിവരങ്ങൾ പങ്കുവച്ചിരുന്നത്.

