വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ക്കിടെ ബൂത്ത് ലെവൽ ഓഫിസർ (ബിഎല്‍ഒ) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിൽ മുണ്ടാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുർലിപുര ഗ്രാമത്തിലെ താമസക്കാരനും ജലസേചന വകുപ്പിലെ സീനിയർ അസിസ്റ്റന്റുമായ മോഹിത് ചൗധരി (35)യാണ് വിഷം കഴിച്ചത്. ചികിത്സയില്‍ തുടരുന്ന മോഹിത്തിന്റെ നില അതീവ ഗുരുതരമാണ്. ജോലി ഭാരമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ഏല്പിച്ച ജോലിയുടെ 70 ശതമാനത്തിലധികം മോഹിത് പൂർത്തിയാക്കിയിരുന്നു. അമിത ജോലിഭാരം കാരണം നിരവധി ദിവസങ്ങളായി കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഫോമുകളുടെ പുരോഗതിയെച്ചൊല്ലി തഹസിൽ ലെവൽ സൂപ്പർവൈസർ ആശിഷ് ശർമ്മ ഇദ്ദേഹത്തെ നിരന്തരം സമ്മർദത്തിലാക്കി. സസ്‌പെൻഷനും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു.

