പ്രസവത്തെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പഴയന്നൂർ കുമ്പളക്കോട് സ്വദേശി അരുണിന്റെ ഭാര്യ രമ്യയാണ്(26) പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ജൂൺ നാലിനാണ് കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഉള്ള അൽ അമീൻ ആശുപത്രിയിൽ രമ്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ജൂൺ 5ന് രാത്രി 8.30ഓടെ സിസേറിയനിലൂടെ രമ്യ ഒരു ആൺകുഞ്ഞിനെ ജന്മം നൽകുകയും ചെയ്തു.
എന്നാല്‍ ജൂൺ ആറിന് വെള്ളിയാഴ്ച രമ്യയുടെ ആരോഗ്യനില വഷളാവുകയും രക്തസമ്മർദ്ദം കുറഞ്ഞ് ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തു. തുടർന്ന് അൽ അമീൻ ആശുപത്രിയിൽ നിന്നും രമ്യയെ തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമല ആശുപത്രി റിപ്പോർട്ടിൽ പ്രസവത്തിനിടെ രക്തക്കുഴലുകൾ മുറിയുകയും അമിത രക്ത സ്രാവത്തിന് കാരണമാവുകയും ചെയ്തതായി പറയുന്നുണ്ട്. രമ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ചികിത്സാ പിഴവാണ് മരണകാരണം എന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കയാണ്. അസ്വാഭാവിക മരണത്തിന് കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രസവത്തിനിടെ രക്തക്കുഴലുകൾ മുറിഞ്ഞു; യുവതിയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്

